കൊച്ചിയുടെ ഗതാഗതരംഗത്തെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നായിരുന്നു കൊച്ചി മെട്രോയുടെ കടന്നു വരവ്. കൊച്ചി നഗരത്തിനുള്ളിലും പരിസരത്തുമുള്ള യാത്രകൾ ഏറ്റവും എളുപ്പത്തിൽ നടത്തുവാൻ മെട്രോ തന്നെയാണ് ബെസ്റ്റ്. 2017 ജൂൺ 19 തിങ്കളാഴ്ചയാണ് കൊച്ചി മെട്രോ സർവീസ് അതിന്‍റെ ആദ്യ ഓട്ടം നടത്തിയത്. ഗതാഗതസംവിധാനത്തിൽ മെട്രോയോളം ഊർജം കൊച്ചിയിൽ മറ്റൊന്നിനുമില്ല. ആലുവ മുതൽ പാലാരിവട്ടം വരെയായിരുന്നു ആദ്യം മെട്രോ സർവീസ് ഉണ്ടായിരുന്നത്. അത് പിന്നീട് മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ നീട്ടി. തുടർന്ന് ഇപ്പോൾ പേട്ട-എസ്.എന്‍. ജങ്ഷന്‍ വരെയാണ് മെട്രോ ഓടുന്നത്. ഇതാ കൊച്ചി മെട്രോയെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങൾ
വേണമെങ്കിൽ വിവാഹഷൂട്ടിങ് വരെ നടത്താം
വിവാഹ ഫോട്ടോഷൂട്ടുകൾക്ക് മെട്രോ ട്രെയിൻ വേണമങ്കിൽ അതും കൊച്ചി മെട്രോ നല്കും. മെട്രോയെ ലാഭത്തിലാക്കുവാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് മെട്രോ ട്രെയിനുകളും സ്റ്റേഷനുകളും വാടകയ്ക്ക് നൽകുന്നത്. നിർത്തിയിട്ടിരിക്കുന്ന ട്രെയിനുകളിലും സഞ്ചരിക്കുന്ന ട്രെയിനുകളിലും ഫോട്ടോ ഷൂട്ട് നടത്താം. ഒരു കോച്ചായോ മൂന്നു കോച്ചുകളായോ വേണം ബുക്ക് ചെയ്യുവാൻ. നിശ്ചലമായ ട്രെയിനിൽ ഒരു കോച്ച് രണ്ട് മണിക്കൂർ നേരത്തേക്ക് ബുക്ക് ചെയ്യാൻ 5000 രൂപയാണ് നൽകേണ്ടത്. പതിനായിരം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണം. മൂന്ന് കോച്ചിന് രണ്ട് മണിക്കൂർ നേരത്തേക്ക് 12,000 രൂപയാണ് വാടക. . ഇതിനായി 25,000 രൂപയാണ് സെക്യൂരിറ്റി തുക.
കൊച്ചി മെട്രോ ടിക്കറ്റ് നിരക്കിൽ പലവിധത്തിലുള്ള ഇളവുകൾ നല്കുന്നുണ്ട്,. 75 വയസ്സിനു മുകളിലുള്ള ആളുകൾക്കും അവരുടെ ഒപ്പം യാത്ര ചെയ്യുന്ന ഒരാള്‍ക്കും ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് നല്കുന്നു. ഇതിനായി മെട്രോ കസ്റ്റമർ കെയർ സെന്‍ററിൽ പ്രായം തെളിയിക്കുന്ന രേഖ കാണിച്ചാൽ മതിയാവും. വിദ്യാർത്ഥികൾക്കും ടിക്കറ്റ് നിരക്കിൽ ചില ഇളവുകൾ കൊച്ചി മെട്രോ അനുവദിക്കുന്നുണ്ട്. എന്‍.സി.സി., സ്‌കൗട്സ് ആന്‍ഡ് ഗൈഡ്സ്, പോലീസ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും 50 ശതമാനം ഇളവുണ്ട്..