മലയാറ്റൂരെന്നാൽ മലയും ഊരും ആറും കൂടിച്ചേരുന്ന ഉടം എന്ന അർഥത്തിലാണ് ഇവിടം മലയാറ്റൂരായി മാറിയത്. മലയും പെരിയാറും ഒക്കെയായി സ്ഥിതി ചെയ്യുന്ന ഇവിടം ഒരിക്കൽ കണ്ടാൽ തന്നെ മനസ്സിലാവും എങ്ങനെ ഈ പേരു ലഭിച്ചുവെന്ന്.
PC:Ranjithsiji
പൊന്മല മലയാറ്റൂരായ കഥ ആദ്യ കാലങ്ങളിൽ ജൈന ബുദ്ധ മതങ്ങൾക്ക് വലിയ സ്വാധീനമുണ്ടായിരുന്ന ഇടമായിരുന്നുവത്രെ ഇവിടം. ഇവരുടെ ക്ഷേത്രങ്ങളും ആരാധന സ്ഥാനങ്ങളും ഇവിടെയുണ്ടായിരുന്നു. അക്കാലങ്ങളിൽ പൊന്മല എന്ന പേരിലായിരുന്നു മലയാറ്റൂർ അറിയപ്പെട്ടിരുന്നത്. പൊന്നെയിര്‍ നാഥന്‍ എന്നായിരുന്നു ഇവിടെ ആരാധിച്ചിരുന്ന ദേവനെ വിളിച്ചിരുന്നത്. അങ്ങനെ പൊന്‍മല എന്ന പേരു വന്നു എന്നാണ് കരുതപ്പെടുന്നത്. പിന്നീട് ക്രിസ്തുമതത്തിന്റെ സ്വാധീനം ഇവിടെ ശക്തമായപ്പോഴാണ് കുരിശുമുടി എന്ന് ഇവിടം അറിയപ്പെടാന്‍ തുടങ്ങിയത്.
PC:malayattoorchurch
എവിടെയാണിത്? എറണാകുളം ജില്ലയില്‍ കൊച്ചിയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയാണ് മലയാറ്റൂര്‍ സ്ഥിതി ചെയ്യുന്നത്.
മൂവാറ്റുപുഴയില്‍ നിന്നും കാലടി വഴി പാലം കടന്ന് പോയാലാണ് മലയാറ്റൂര്‍ അടിവാരത്തില്‍ എത്തുക.
തോമാശ്ലീഹായിൽ തുടങ്ങുന്ന ചരിത്രം ഒരു തീർഥാടന കേന്ദ്രം എന്ന നിലയിൽ മലയാറ്റൂരിന്റെ ചരിത്രം ആരംഭിക്കുന്നത് തോമാശ്ലീഹായിൽ നിന്നുമാണ്. ഭാരതത്തിന്റെ അപ്പസ്തോലൻ എന്നറിയപ്പെടുന്ന അദ്ദേഹം ഭാരതത്തിലെത്തുന്നത് എഡി 52 ലാണ്. സുവിശേഷ പ്രഘോഷണത്തിനായി എത്തിയ അദ്ദേഹം പ്രാര്‍ഥിക്കുവാനും ധ്യാനിക്കുവാനുമായി തോമാശ്ലീഹ തിരഞ്ഞെടുത്ത സ്ഥലമാണ് മലയാറ്റൂര്‍ എന്നാണ്. ഇവിടുത്തെ കരിങ്കല്ലില്‍ അദ്ദേഹത്തിന്റെ പാദം പതിഞ്ഞ പാട് കാണുവാന്‍ സാധിക്കും. പ്രാര്‍ഥനയുടെ സമയത്ത് തോമാശ്ലീഹ കല്ലില്‍ സ്പര്‍ശിച്ചപ്പോള്‍ അതില്‍ നിന്നും രക്തം വന്നു എന്നാണ് ഇവിടുത്തെ വിശ്വാസം.
PC:ROSHAN T ROY
വലിയ നോയമ്പിൽ വലിയ നോയമ്പ് കാലത്താണ് ഇവിടെ കൂടുതലും വിശ്വാസികളെത്തുന്നത്. സ്തവ വിശ്വാസമനുസരിച്ച് ഗാഗുല്‍ത്തായിലേക്ക് കുരിശും ചുമന്നു നടന്ന യേശുവിനെ സ്മരിച്ചാണ് ക്രൈസ്തവ വിശ്വാസികള്‍ വലിയ നോയമ്പു കാലത്തും പ്രത്യേകിച്ച് ദു:ഖവെള്ളിയാഴ്ചയും മലയാറ്റൂരില്‍ എത്തുന്നത്. തടിയിൽ നിർമ്മിച്ച കുരുശുമായി പാപങ്ങൾക്ക് പരിഹാരം അനുഷ്ഠിക്കുവാൻ വലിയ നോയമ്പു കാലത്ത് ഇവിടെ ലക്ഷക്കണക്കിന് വിശ്വാസികൾ എത്താറുണ്ട്. പൊന്നിൻകുരിശു മുത്തപ്പോ പൊൻമല കയറ്റം എന്ന് പാടിയാണ് ഇവർ കുരിശുമുടിയിലേക്ക് കയറുന്നത്.
PC:malayattoorchurch
പൊന്നിൻ കുരിശ് മലയാറ്റൂർ മലയുടെ മുകളിൽ പൊന്നു കൊണ്ട് നിർമ്മിച്ച ഒരു കുരിശ് ഉണ്ട് എന്നാണ് വിശ്വാസം. മലയുടെ മുകളില്‍ പാറക്കല്ലില്‍ തോമാശ്ലാഹാ ഒരു കുരിശിന്റെ രൂപം കൗകൊണ്ട് വരച്ചുവത്രെ. അവിടെ പിന്നീട് ഒരു പൊന്‍കുരിശ് പ്രത്യക്ഷപ്പെട്ടു എന്നാണ് കഥ. മലമുകളിലെ കുരിശിന്റെ അടിയില്‍ ഒരു പൊന്‍കുരിശ് ഇപ്പോഴും മറഞ്ഞിരിക്കുന്നു എന്നാണ് കരുതപ്പെടുന്നത്. കൂടാതെ ഇവിടെ അടുത്ത് ഒരു അത്ഭുത നീരുറവയും കാണുവാന്‍ സാധിക്കും. തോമാശ്ലാഹാ പാറപ്പുറത്ത് വടി കൊണ്ട് അടിച്ചപ്പോള്‍ രൂപം കൊണ്ടതാണ് ഈ നീരുറവയെന്നാണ് വിശ്വാസം. വിശുദ്ധ ജലമായാണ് ഇതിനെ വിശ്വാസികള്‍ കണക്കാക്കുന്നത്.
മലമുകളില്‍ പാറയില്‍ മുട്ടുകുത്തി തോമാശ്ലാഹ ആറു രാത്രിയും ആറു പകലും ഇടതടവില്ലാതെ പ്രാര്‍ഥിച്ചുവത്രെ. ശേഷം പാറയില്‍ കുരിശടയാളം വരച്ച് പ്രാര്‍ഥിച്ചപ്പോള്‍ അവിടെ മാതാവും ഉണ്ണിയേശുവും പ്രത്യക്ഷപ്പെട്ടു എന്നാണ് ഇവിടുത്തെ മറ്റൊരു വിശ്വാസം.
PC:malayattoorchurch
പാറയില് ഉയർന്നു വന്ന കുരിശ് ഒരു കാലത്ത് കൊടും കാടായിരുന്ന ഇവിടം എങ്ങനെയാണ് ഒരു തീർഥാടന കേന്ദ്രത്തിന്റെ രൂപത്തിലെത്തിയത് എന്നതിനെക്കുറിച്ച് ഒരു കഥയുണ്ട്. വേട്ടയാടാനായി ഇവിടെ എത്തിയ മലവേടന്‍മാര്‍ രാത്രിയില്‍ പാറയില്‍ പ്രകാശം പരക്കുന്നതു കണ്ടുവത്രെ. എന്താണെന്നു മനസ്സിലാകാത്തതിനാല്‍ അവര്‍ പാറയില്‍ തങ്ങളുടെ കൈയ്യിലൂണ്ടായിരുന്ന ആയുധം കൊണ്ട് കുത്തി നോക്കി. പെട്ടന്നു അവിടെ നിന്നും ചോര തെറിച്ചു കൂടാതെ ഒരു കുരിശും ഉയര്‍ന്നു വന്നു. അതിനടുത്തായി കാല്‍പ്പാടുകളും ആരോ മുട്ടികുട്ടി നിന്ന അടയാളവും ഉണ്ടായിരുന്നു. പിന്നെ നാട്ടിലെത്തിയ അവര്‍ തങ്ങള്‍ കണ്ട കാര്യങ്ങള്‍ എല്ലാവരെയും അറിയിക്കുകയും തുടര്‍ന്ന് ഇവിടം ഒരു തീര്‍ഥാടന കേന്ദ്രം ആയി മാറുകയും ആയിരുന്നു.
പഴയ കപ്പേള പഴയ കപ്പേള അഥവാ ആനകുത്തിയ പള്ളിയാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. കാടായിരുന്ന സമയത്ത് ഇവിടുത്തെ പഴയ ദേവാലയത്തെ കാട്ടിൽ നിന്നുമെത്തുന്ന ആനകൾ ഉപദ്രവിക്കുമായിരുന്നുവത്രെ. അങ്ങനെ ആനകുത്തിയതിന്റെ അടയാളങ്ങള്‍ ഇവിടെ ഉണ്ട്. അതിനാലാണ് ഈ ചാപ്പല്‍ ആനകുത്തിയ പള്ളി എന്ന പേരില്‍ അറിയപ്പെടുന്നത്.
PC:Ranjithsiji
ഇല്ലിത്തോട് മലയാറ്റൂരിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന മറ്റൊരിടമാണ് ഇല്ലിത്തോട്. പത്ത് കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. പെരിയാറിന്‍റെ മനോഹരമായ കാഴ്ചകളാണ് ഇവിടുത്തെ ആകർഷണം.
PC: Geyo John
കോടനാട് ആന പരിശീലന കേന്ദ്രം മലയാറ്റൂരിന്റെ മറുകരയിൽ സ്ഥിതി ചെയ്യുന്ന ആനപരിശീലന കേന്ദ്രമാണ് കോടനാട് ആനപരിശീലന കേന്ദ്രം. കൊച്ചിയിൽ നിന്നും 42 കിലോമീറ്റർ അകലെയാണ് ഇവിടമുള്ളത്.
PC: Dvellakat
എത്തിച്ചേരാന്‍ കൊച്ചിയില്‍ നിന്നും 51 കിലോമാറ്റര്‍ അകലെയാണ് മലയാറ്റൂര്‍ സ്ഥിതി ചെയ്യുന്നത്. മൂവാറ്റുപുഴയില്‍ നിന്നും കാലടി വഴി പാലം കടന്ന് പോയാലാണ് മലയാറ്റൂര്‍ അടിവാരത്തില്‍ എത്തുവാന്‍ സാധിക്കുക. ഇവിടെ വരെയാണ് വാഹനങ്ങള്‍ക്ക് പ്രവേശനം ഉള്ളത്. ഇവിടെ നിന്നും കാല്‍നടയായി വേണം കുരിശടിയിലേക്ക പോകുവാന്‍.
പത്ത് പൈസ മുടക്കാതെ കേരളത്തിൽ സൗജന്യമായി ചെയ്യുവാൻ പറ്റിയ 10 കാര്യങ്ങൾ
ഉളുപ്പുണിയിൽ പോയില്ലെങ്കിൽ ഒരു നഷ്ടം തന്നെയാണ്..കാരണം ഇതാ!