രണ്ടു വർഷത്തോളം കാലം ലോകത്തെ സമാനതകളല്ലാത്ത അനുഭവങ്ങളിലൂടെ കൊണ്ടുപോയ കൊവിഡിന്‍റെ പിടിയിൽ നിന്നും ലോകം മെല്ലെ പഴയ രീതിയിലേക്ക് തിരികെ വരുന്നതേയള്ളൂ. വിനോദ സഞ്ചാരരംഗവും തിരിച്ചുവരവിന്റെ പാതയിലാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ചൈന പുതിയ നയങ്ങൾ അവതരിപ്പിക്കുകയും ഇന്ത്യൻ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതിനായി ക്വാറന്റൈൻ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ചെയ്തത്. എന്നാലിതാ പുറത്തുവന്ന റിപ്പോര്‍ട്ടുകളനുരിച്ച് ചൈനയിൽ വീണ്ടും കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം കുതിക്കുകയാണ്.
ബുധനാഴ്ച മാത്രം 31,454 കൊവിഡ് കേസുകളാണ് ചൈനയില്‍ റിപ്പോർട്ട് ചെയ്തത്. ഇതിൽ 27,517 കേസുകൾക്കും രോഗലക്ഷണങ്ങള് പ്രകടമായിട്ടില്ലെന്നാണ് നാഷണൽ ഹെൽത്ത് ബ്യൂറോയുടെ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ ഏപ്രിലിൽ റിപ്പോർട്ട് ചെയ്ത 29,390 കേസുകളായിരുന്നു രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്ക്. കർശനമായ നിയന്ത്രണങ്ങൾ, ലോക്ക്ഡൗണുകൾ, കൂട്ട പരിശോധനകൾ എന്നിവയ്ക്ക് ശേഷവും കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കേസുകൾ ഇത്രയധികം ഉയർന്നത് ഗൗരവത്തോടെയാണ് രാജ്യം കാണുന്നത്. പൂർണ്ണമായുള്ള അടച്ചിടലും സീറോ കൊവിഡ് നയവും ഉൾപ്പെടെ വളരെ കർശ്ശനമായ രീതികളായിരുന്നു നാളുകളായി രാജ്യം പിന്തുടർന്നു പോന്നിരുന്നത്. വീണ്ടും കൊവിഡ് നയങ്ങളിൽ ഇളവു വരുത്തുവാനുള്ള ഒരുക്കത്തിനിടെയാണ് ഈ തിരിച്ചടി. മാത്രമല്ല, ബീജിംഗിന്റെ കർശനമായ സീറോ-കോവിഡ് നയത്തിന് കീഴിൽ, രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് മുഴുവൻ നഗരങ്ങളും അടച്ചുപൂട്ടാൻ കാരണമാകുമെന്നാണ് കരുതുന്നത്.
ലോക്ക്ഡൗണുകളും യാത്രാ നിരോധനം പോലുള്ള മറ്റ് സീറോ ടോളറൻസ് നടപടികളും തുടർച്ചയായി ഉപയോഗിച്ചിട്ടും ഇപ്പോൾ രോഗബാധിതയുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വർധനവ് ചൈനയിലെ 1.4 ബില്യൺ ജനസംഖ്യയുമായും താരതമ്യം ചെയ്യുമ്പോൾ, ചെറുതാണെങ്കിലും , ആശങ്കാജനകമായ സാഹചര്യമാണ് മുന്നിലുള്ളത്.
ബീജിങ്ങിലും സ്ഥിതി വ്യത്യസ്തമല്ല. മാളുകളും പാർക്കുകളും അടച്ചു. ഒരു കാലത്ത് തലസ്ഥാനത്തെ തിരക്കേറിയ പ്രദേശങ്ങൾ എല്ലാം ഇപ്പോൾ ആളൊഴിഞ്ഞ നിലയിലാണ്. ഷാങ്ഹായിൽ, കോവിഡ് ആശങ്കകളെത്തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പാസ്പോർട്ടിൽ പേര് മാറ്റണോ? ഇനി അലയേണ്ട, എളുപ്പം തിരുത്താം, ഓൺലൈനിലൂടെ, അറിയാം