കൊവിഡ് തകർത്ത ടൂറിസം രംഗത്തിന് പുനർജ്ജീവനേകുവാൻ വമ്പൻ പദ്ധതികളുമായി ഹോംങ് കോങ്. ആഗോള പൗരന്മാരെ വിനോദസഞ്ചാരത്തിനായി ഹോങ്കോങ്ങിലെത്തിക്കുവാനായി ആകർഷകമായ പല പരിപാടികളും ഇവിടെ പിന്നണിയിൽ ഒരുങ്ങുന്നു. കൊവിഡിനു മുൻപുള്ള കാലത്ത് ഏകദേശം 56 ദശലക്ഷം സഞ്ചാരികൾ എവരെ എത്തിച്ചേർന്നിരുന്ന ഇവിടുത്തെ പഴയ രീതിയിലേക്ക് വിനോദസഞ്ചാരത്തെ എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി സഞ്ചാരികള്‍ക്ക് 500,000 എയർലൈൻ ടിക്കറ്റുകൾ സൗജന്യമായി നല്കുവാൻ ഒരുങ്ങുകയാണ് ചൈനയിലെ പ്രത്യേക ഭരണമേഖലയായ ഹോങ്കോങ്ങ്.
ക്വാറന്റൈൻ ഇല്ല, പക്ഷേ പാലിക്കണം ഈ നിയമങ്ങള്‍
ലോകത്തിലെ ഏറ്റവും കടുത്ത കൊവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്ന പ്രദേശങ്ങളിലൊന്നായിരുന്നു ഹോങ്കോങ്. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് പ്രദേശത്തെ ഹോട്ടൽ ക്വാറന്റൈൻ ഒഴിവാക്കിയിട്ടുണ്ട്. എന്നിരുന്നാലും, ഇവിടുത്തെ നിയമങ്ങൾ സന്ദർശകർ പാലിക്കേണ്ടതായിട്ടുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ ഹോങ്കോങിൽ പ്രവേശിക്കുന്നതിനു മുൻപായി വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റും നെഗറ്റീവ് പിസിആർ ടെസ്റ്റും റാപ്പിഡ് ആന്റിജൻ പരിശോധനാ ഫലവും സമർപ്പിക്കേണ്ടതാണ്. ഹോങ്കോങിൽ പ്രവേശിച്ചു കഴിഞ്ഞാൽ മൂന്നു ദിനസം സ്വയംനിരീക്ഷണ കാലയളവാണ്. ഈ സമയത്ത് പുറത്ത് ഭക്ഷണ കഴിക്കുവാന്‍ പോകുന്നതും ബാറുകളിൽ പ്രവേശിക്കുന്നതുമെല്ലാം വിലക്കിയിട്ടുണ്ട്. ഹോങ്കോങിൽ എത്തിയ ശേഷമുള്ള 2, 4, 6 ദിവസങ്ങളിൽ സന്ദർശകര്‍ പിസിആർ ടെസ്റ്റും ശേഷം റാപ്പിഡ് ആന്റിജൻ ടെസ്റ്റും നടത്തേണ്ടതാണ്.
ചിലവേറിയ ഇടം
ജീവിക്കുവാൻ ഏറ്റവും ചിലവേറിയ ഇടങ്ങളിലൊന്നായ ഹോങ്കോങ് വളരെ വ്യത്യസ്തമായ ജീവിതശൈലി പിന്തുടരുന്ന ഇടമാണ്. ചൈനീസ് ആചാരങ്ങളും പാശ്ചാത്യ ജീവിതവും ചേർന്ന ഇടമാണിത്. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ഏറ്റവും മികച്ച സങ്കലനം ഇവിടെ കാണാം. ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഇവിടെ കേരളത്തിൽ നിന്നുള്ള സഞ്ചാരികളടക്കം സ്ഥിരം പോകാറുണ്ട്. ഏഷ്യയിലെ ഏറ്റവും മികച്ച ഷോപ്പിങ് ഡെസ്റ്റിനേഷനുകളിലൊന്നു കൂടിയാണ് ഹോങ്കോങ്. ഷോപ്പേഴ്സ് പാരഡൈസ് എന്നാണ് ഹോങ്കോങ് സഞ്ചാരികൾക്കിടയിൽ വിളിക്കപ്പെടുന്നത്.