ചിത്രഗുപ്തന്
മരണ ദേവനായ യമന്‍റെ കിങ്കരനായാണ് ചിത്രഗുപ്തനെ പുരാണങ്ങളില്‍ വിശേഷിപ്പിക്കുന്നത്. മനുഷ്യരുടെ നന്മയും തിന്മയും അടക്കമുള്ല എല്ലാ പ്രവര്‍ത്തികളെയും രേഖപ്പെടുന്നുന്ന ചിത്രഗുപ്തന്‍ മരണ ശേഷം ഓരോ മനുഷ്യനും സ്വര്‍ഗ്ഗത്തിലേക്കാണോ നരകത്തിലേക്കാണോ പോകേണ്ടത് എന്നു തീരുമാനിക്കുന്ന ആള്‍ കൂടിയാണ്. ചിത്രഗുപ്തനായി സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങള്‍ വളരെ അപൂര്‍വ്വമാണ്.
PC:Ssriram mt
കാഞ്ചിപുരം ചിത്രഗുപ്ത ക്ഷേത്രം
കാഞ്ചീപുരത്തെ വിസ്മയിപ്പിക്കുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് കാഞ്ചിപുരം ചിത്രഗുപ്ത ക്ഷേത്രം. ഇന്ന് ഇവിടെ കാണുന്ന ക്ഷേത്രം ഒന്‍പതാം നൂറ്റാണ്ടില്‍ ചോള രാജാക്കന്മാര്‍ നിര്‍മ്മിച്ചതാണെന്നാണ് ചരിത്രം പറയുന്നത്. പിന്നീട് പലപ്പോഴായി വന്ന ഭരണാധികാരികള്‍ ആണ് ക്ഷേത്രത്തിന് ബാക്കി കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയത്.
കഥകള്‍ ഇങ്ങനെ
ചിത്രഗുപ്തന്‍ എന്ന ദേവനെക്കുറിച്ച് പല കഥകളും പ്രചാരത്തിലുണ്ട്. ഒരിക്കല്‍ ഭൂമിയില്‍ ധര്‍മ്മം നിലനിര്‍ത്തുന്നതിനെക്കുറിച്ചും മനുഷ്യരുടെ ഇടയില്‍ നന്മ തുടരേണ്ടതിനെപ്പറ്റിയുമൊക്കെ ശിവന്‍ പാര്‍വ്വതിയോട് സംസാരിക്കുകയായിരുന്നു. ആളുകള്‍ മോശം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതു തടയുവാന്‍ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ച ശിവന്‍ ആളുകളെ സൂക്ഷ്മമായി നിരീക്ഷിക്കാൻ ആരെയെങ്കിലും വേണമെന്നാണ് തീരുമാനിച്ചത്. അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കേ അവിടെയുണ്ടായിരുന്ന സ്വര്‍ണ്ണത്തളികയില്‍ ചിത്രങ്ങള്‍ വരക്കുവാന്‍ ആരംഭിച്ചു വര പൂര്‍ത്തിയായപ്പോള്‍ കുറച്ചുകൂടി വിശദമായി വരയ്ക്കുവാന്‍ പാര്‍വ്വതി ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ആ ചിത്രത്തില്‍ നിന്നും രൂപംകൊണ്ട ദേവനാണ് ചിത്രഗുപ്തന്‍. അങ്ങനെ മനുഷ്യരുടെ നന്മയുടെയും തിന്മയുടെയും കണക്ക് എടുക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ട ദേവനാണ് ചിത്രഗുപ്തന്‍ എന്നാണ് വിശ്വസിക്കപ്പെടുന്നത്.
മറ്റൊരു കഥയനുസരിച്ച് തനിക്ക് കുഞ്ഞുണ്ടാകുവാന്‍ ഇന്ദ്രന്‍ ശിവനോട് പ്രാര്‍ഥിച്ചു. എന്നാല്‍ ദൈവിക ആഗ്രഹമനുസരിച്ച് ഇന്ദ്രന്റെ ഭാര്യ ഇന്ദ്രാണിക്ക് ഒരു കുഞ്ഞിനു ജന്മം നല്കുവാനുള്ള വിധിയില്ലായിരുന്നു. അങ്ങനെ ശിവന്‍ കാമധേനുവിനോട് ഒരു കുഞ്ഞിന് ജന്മം നല്കുവാന്‍ ആവശ്യപ്പെടുകയും ശിവൻ പിന്നീട് ആ കുട്ടിയെ ഇന്ദ്രനെയും ഇന്ദ്രാനിയെയും ഏൽപ്പിച്ചു, പിന്നീട് അവനെ ചിത്രഗുപ്തനായി വളർത്തിയെന്നും ഐതിഹ്യം പറയുന്നു.
ക്ഷേത്രത്തില്‍
മൂന്നു നിലകളുള്ള രാജഗോപുരമാണ് ക്ഷേത്രത്തിനുള്ളത്. ശ്രീകോവിലിനുള്ളില്‍ ഇരിക്കുന്ന രൂപത്തിലാണ് ചിത്രഗുപ്തന്‍റെ പ്രതിഷ്ഠയുള്ളത്. അദ്ദേഹത്തിന്റെ വലതു കയ്യില്‍ എഴുത്താണിയും ഇടതുകയ്യില്‍ എഴുത്തോലയും കാണുവാന്‍ സാധിക്കും. ലോഹത്തില്‍ പണിതീര്‍ത്ത ചിത്രഗുപ്തന്‍റെയും ഭാര്യ കര്‍ണികാംബളിന്‍റെയും രണ്ട് വിഗ്രഹങ്ങള്‍ ഇവിടെ കാണാം.
വിശേഷ ദിവസങ്ങള്‍
എല്ലാ പൗര്‍ണ്ണമി ദിനങ്ങളിലും ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും. ഏപ്രില്‍ മാസത്തിലെ ചിത്രപൗര്‍ണ്ണമി നാളിലാണ് ഏറ്റവും പ്രധാന ആഘോഷങ്ങള്‍ ഇവിടെ നടക്കുന്നത്.