വയനാട്
ഇത്തവണത്തെ മഴക്കെടുതികൾ കാര്യമായി ബാധിച്ചിരിക്കുന്ന ഇടം വയനാടാണ്. നിർത്താതെ പെയ്യുന്ന മഴയിൽ ഇവിടുത്തെ മിക്കയിടങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്. കൽപ്പറ്റ മേപ്പാടിയ്ക്ക് സമീപം പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. വ്യാപകമായ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമാണ് ഇവിടെ. ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമായി നടക്കുന്ന ഇവിടേക്ക് വിനോദ സഞ്ചാരത്തിന്റെ പേരിലും എന്താണ് നടക്കുന്നത് എന്നറിയാനുമൊക്കെയുള്ള യാത്രകൾ മാറ്റിവയ്ക്കുക.
നിലമ്പൂർ
പതിഞ്ഞ താളത്തിൽ ഒഴുകിയകലുന്ന ചാലിയാർ ഇപ്പോൾ രൗദ്ര ഭാവത്തിലാണ്. മുന്നറിയിപ്പില്ലാതെ ചാലിയാര്‍ കരകവിഞ്ഞതോടെ പ്രളയത്തിൽ മുങ്ങിയിരിക്കുകയാണ് നിലമ്പൂരും. എടവണ്ണപ്പാറ, അരീക്കോട് ,വാഴക്കാട് തുടങ്ങിയ മേഘലകളിൽ വെള്ളം കയറിയിട്ടുണ്ട്. മലയോര പ്രദേശങ്ങളിലെ മണ്ണിടിച്ചിലും ഉരുൾപൊട്ടലും അവിടേക്ക് എത്തിച്ചേരുന്നതിന് തടസ്സം സൃഷ്ടിക്കുന്നു.
മൂന്നാർ
കനത്ത മഴയിൽ മൂന്നാർ ടൗണിൽ വെള്ളം ഉയരുകയാണ്. മിക്കയിടങ്ങളിലും വെള്ളം കയറിയ മൂന്നാർ ഏറെക്കുറെ ഒറ്റപ്പെട്ടു എന്നു പറയാം. മറയൂർ മൂന്നാർ റോഡിൽ പെരിയവരൈ പാലം വീണ്ടും തകർന്നു. ഇതോടെ മൂന്നാർ തീർത്തും ഒറ്റപ്പെട്ടു എന്നു പറയാം. കാന്തല്ലൂർ, മറൂർ, മാങ്കുളം തുടങ്ങിയ ഇടങ്ങൾ സന്ദർശിക്കാനെത്തിയവർ ഏറെക്കുറെ അവിടെ ഒറ്റപ്പെട്ടു കിടക്കുകയാണ്. മുതിയപ്പുഴയാറിലെ ജലനിരപ്പ് ഉയർന്നതും മൂന്നാറിനെ ബാധിച്ചിട്ടുണ്ട്.
PC:Akbarali
കോഴിക്കോട്
വടക്കൻ ജില്ലകളിൽ കാലവർഷം കനത്തു പെയ്യുന്നത് കോഴിക്കോടാണ്. മാവൂരിൽ ആയിരക്കണക്കിന് വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. ചാലിയാർ കരകവിഞ്ഞതാണ് ഇവിടുത്തെ പ്രതിസന്ധിയ്ക്ക് കാരണം. ചാലിയാറിന് പുറമെ ചെറുപുഴ, ചാലിപ്പുഴ എന്നീ പുഴകളും കരകവിഞ്ഞു.
PC:Dhruvaraj S
പട്ടാമ്പി
പട്ടാമ്പി ഭാഗത്ത് ഭാരതപ്പുഴ കരകവിഞ്ഞൊഴുകിയടോടെ പാലക്കാടും ഭീതിയിലാണ്. പുഴ കരകവിഞ്ഞതോടെ പട്ടാമ്പി പാലം വഴിയുള്ള ഗതാഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭാരതപ്പുഴയുടേയും തൂതപ്പുഴയുടേയും ഗായത്രിപ്പുഴയുടേയും തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
PC:Baluperoth