ആദ്യ ഘട്ടത്തിൽ പത്തിടങ്ങൾ കേന്ദ്ര സാംസ്കാരിക മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേലാണ് ഭാരതത്തിലെ പത്ത് ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കുവാനുള്ള സമയം രാത്രി ഒൻപത് മണിവരെയാക്കി മാറ്റിയ വിവരം അറിയിച്ചത്. സാധാരണ ഇത്തരം സ്ഥലങ്ങളിലേക്ക് പൊതുജനങ്ങളുടെ പ്രവേശന സമയം എന്നത് രാവിലെ 9.00 മുതൽ വൈകിട്ട് 5.30 വരെ മാത്രമായിരുന്നു. അതുകൊണ്ടു തന്നെ ഇവിടെ സമയത്തെത്തുക എന്നതും സൂര്യാസ്തമയ കാഴ്ചകൾ കാണാന്‍ സാധിക്കില്ല എന്നതും പ്രശ്നങ്ങളായിരുന്നു. പ്രവേശന സമയം രാത്രി 9.00 വരെയാക്കി മാറ്റിയതോടെ കൂടുതൽ സന്ദർശകരെ പ്രതീക്ഷിക്കുന്നു. സാധാരണയായി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സ്മാരകങ്ങളിലേക്ക് സൂര്യാസ്തമയത്തിനു ശേഷം സഞ്ചാരികളെ അനുവദിക്കുന്ന പതിവ് ഇല്ല.
ഹുമയൂണിന്റെ ശവകുടീരം മുതൽ റാണി കി വാവ് വരെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത പത്ത് ചരിത്ര സ്മാരകങ്ങളെയാണേ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നു മുതലാണ് പ്രവേശനം നീട്ടിയത് നിലവിൽ വരിക എന്നതിന് ഔദ്യോഗിക വിശദീകരണങ്ങളില്ലെങ്കിലും ഉടനെ വരുമെന്നാണ് അനൗദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വിശദീകരണം. ആദ്യ ഘട്ടത്തിൽ മൂന്ന് വർഷത്തേയ്ക്കായിരിക്കും ഇത് പ്രബല്യത്തിലുണ്ടാവുക. പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ ഈ പട്ടികയിലേക്ക് ഇനിയും സ്മാരകങ്ങളെ കൊണ്ടുവരുവാനും സാധ്യതയുണ്ട്. ശവകുടീരങ്ങൾ, പടവുകൾ, ക്ഷേത്രങ്ങൾ, കൊട്ടാരങ്ങൾ തുടങ്ങിയവയാണ് ഈ പട്ടികയിലുള്ളത്. ആദ്യ ഘട്ടത്തിൽ 9 മണി വരെ പ്രവേശനം ലഭിച്ച സ്മാരകങ്ങൾ ഏതൊക്കെയാണ് എന്നു നോക്കാം.
രാജാറാണി ക്ഷേത്ര സമുച്ചയം, ഭുവനേശ്വര്‍ പ്രണയത്തിന്‍റെ ക്ഷേത്രമായാണ് ഒഡീഷയിലെ ഭുവനേശ്വറിലുള്ള രാജാറാണി ക്ഷേത്രം അറിയപ്പെടുന്നത്. പതിനൊന്നാം നൂറ്റാണ്ടിന്‍റെ മധ്യകാലത്തായി നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം ഭുവനേശ്വറിൽ ഏറ്റവും അധികം ആളുകൾ സന്ദർശിക്കാനെത്തുന്ന ക്ഷേത്രം കൂടിയാണ്. പ്രതിഷ്ഠകളും വിഗ്രഹങ്ങളുമില്ലാത്ത ശ്രീ കോവിലാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ക്ഷേത്രത്തിന്‍റെ ചുമരുകളില്‍ ലൈംഗികകേളികളിലേര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളുടെ രൂപങ്ങള്‍ കൊത്തിയിരിക്കുന്നു. നിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്ന മഞ്ഞനിറമുള്ള കല്ലുകളില്‍ നിന്നാണ് ക്ഷേത്രത്തിന് രാജാറാണി എന്ന പേര് വന്നത്.
PC:Itsmalay
ദുലാദേവ ക്ഷേത്രം, ഖജുരാഹോ ഖജുരാഹോയിലെ ക്ഷേത്രങ്ങളുടെ ഭാഗമാണ് ദുലാദേവ ക്ഷേത്രവും. ലിംഗരൂപത്തിലുള്ള ശിവനെ ആരാധിക്കുന്ന ഈ ക്ഷേത്രം കുൻവർ മഠ് എന്ന പേരിലും അറിയപ്പെടുന്നു. ദുലോഡിയോ എന്ന വാക്കിന്റെ അർത്ഥം 'വിശുദ്ധനായ വരൻ' എന്നാണ്. എ.ഡി. 1000-നും 1150-നുമിടയിൽ ചന്ദേലവംശത്തിലെ രാജാക്കന്മാർ നിർമ്മിച്ച ക്ഷേത്രത്തിൽ ധാരാളം ശില്പങ്ങളും കൊത്തുപണികളും കാണുവാൻ സാധിക്കും. ശിവന്റെ വാസസ്ഥലമായ കൈലാസ പർവ്വതം എന്ന അർഥത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
PC:Anupammazumdar
ഷേക്ക് ചെല്ലി ശവകുടീരം, തനേസർ ഹരിയാനയിലെ തനേസറില്‍ സ്ഥിതി ചെയ്യുന്ന ഷേക്ക് ചില്ലി ശവകുടീരമാണ് പട്ടികയില് അടുത്തത്. രണ്ട് ശവകുടീരങ്ങൾ, ഒരു മതപഠന കേന്ദ്രം, മുഗൾ പൂന്തോട്ടങ്ങൾ തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെടുന്നത്. പേർഷ്യൻ രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഇത് ഷേയ്ക്ക് ചെല്ലി എന്നറിയപ്പെടുന്ന ഒരു സൂഫി പണ്ഡിതനായാണ് സമർപ്പിച്ചിരിക്കുന്നത്. ചുവന്ന മണൽക്കല്ലുകളിൽ നിർമ്മിച്ചിരിക്കുന്ന ഒരു മുസ്ലീം ദേവാലയവും ഇവിടെ കാണാം.
PC:Viraat Kothare
സഫ്ദർജംഗിന്റെ ശവകുടീരം, ഡെൽഹി ഡെൽഹിയിൽ മുഗൾ വാസ്തുവിദ്യാ രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഒരു ശവകുടീരമാണ് സഫ്ദർജംഗിന്റെ ശവകുടീരം. മുഗൾ രാജാവായിരുന്ന മുഹമ്മദ് ഷായുടെ പ്രധാനമന്ത്രി ആയിരുന്ന സഫ്ദർജംഗിനു വേണ്ടി നിർമ്മിച്ച ഇതിനെ ചുറ്റി മനോഹരമായ ഒരു പൂന്തോട്ടവും സ്ഥിതി ചെയ്യുന്നു.
PC:Shashwat Nagpal
ഹുമയൂണിന്റെ ശവകുടീരം യുനസ്കോയുടെ പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്ന ഹുമയൂണിന്റെ ശവകുടീരം ഡെൽഹിയിൽ കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നാണ്. മുഗൾ ചക്രവർത്തിയായിരുന്ന ഹുമയൂണിനെ ഇവിടെയാണ് സംസ്കരിച്ചിരിക്കുന്നത്. മുഗളരുടെ കിടപ്പിടം എന്നും ഇവിടം വിളിക്കപ്പെടുന്നു, ഈസാ ഖാന്റെ ശവകുടീരം, ബൂഹാലിമയുടെ ശവകുടീരം, അഫ്‌സർവാലാ ശവകുടീരം, ക്ഷുരകന്റെ ശവകുടീരം തുടങ്ങിയവ ഇവിടെ കാണാന്‍ സാധിക്കുന്ന മറ്റുചില നിർമ്മികളാണ്.
PC:https://www.flickr.com/photos/posk/ -
പട്ടടക്കലിലെ സ്മാരകങ്ങൾ കർണ്ണാടകയിലെ ബാഗൽകോട്ട് ജില്ലയിലാണ് പട്ടടക്കല്‍ സ്ഥിതി ചെയ്യുന്നത്. മാലപ്രഭ നദിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടം ചാലൂക്യസാമ്രാജ്യത്തിന്റെ തലസ്ഥാനനഗരി ആയാണ് ചരിത്രത്തിൽ നിറഞ്ഞു നിന്നത്. നിരവധി ക്ഷേത്രങ്ങളടങ്ങിയ ഒരു ക്ഷേത്ര സമുച്ചയമാണ് ഇവിടുത്തെ പ്രധാന കാഴ്ച. ഏഴ്, എട്ട് നൂറ്റാണ്ടുകളിൽ നിർമ്മിച്ച ഈ ക്ഷേത്രങ്ങൾ ചാലൂക്യരാജവംശത്തിലെ രാജാക്കന്മാർ ഓരോയുദ്ധം ജയിച്ചുവരുമ്പോഴും അതിന്റെ ഓർമ്മയ്‌ക്കായി പണിതുണ്ടാക്കിയതാണ്. വിരൂപാക്ഷാക്ഷേത്രം, സംഗമേശ്വരക്ഷേത്രം, മല്ലികാർജ്ജുനക്ഷേത്രം, കാശിവിശ്വനാഥക്ഷേത്രം, കടസിദ്ദ്വേശ്വരക്ഷേത്രം, ജംബുലിംഗ്വേശ്വരക്ഷേത്രം, ഗൽഗനാഥക്ഷേത്രം, ജൈനനാരായണക്ഷേത്രം എന്നിവയാണു പട്ടടക്കലിലെ പ്രധാനക്ഷേത്രങ്ങൾ.
PC: Manjunath nikt
ഗോൽ ഗുംബാസ് കർണ്ണാടകയിലെ തന്നെ അടുത്ത ഇടമാണ് ബീജാപ്പൂരിലെ ഗോൽ ഗുംബാസ്. ബീജാപ്പൂർ സുൽത്താൻ ആയിരുന്ന മുഹമ്മദ് ആദിൽ ഷായുടെ ശവകുടീരമാണ് ഗോൽ ഗുംബസ് എന്നറിയപ്പെടുന്നത്. 1656 ലാണ് ഇത് നിർമ്മിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച നിർമ്മിതികളിലൊന്നായി കണക്കാക്കപ്പെടുന്ന ഇതിന്റെ മകുടം ഇന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ മകുടം കൂടിയാണ്. മകുടത്തിന് മാത്രം 51 മീറ്റർ ഉയരവും 18000 സ്ക്വയർ ഫീറ്റ് അടി ഭൂമിയാണ് ഇതിനു വേണ്ടി വന്നിരിക്കുന്നത്. ഇവിടെ തന്നെയുള്ള വിസ്പറിങ്ങാ ഗാലറിയാണ് ഗോൽ ഗുംബാസിന്റെ മറ്റൊരു ആകർഷണം. എത്ര കുറഞ്ഞ ശബ്ദത്തിൽ പറഞ്ഞാലും അത് കേൾക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
PC: IM3847
മാർക്കണ്ഡ മഹാദേവ്, ചാമോർഷി മിനി ഖജുരാഹോ എന്നറിയപ്പെടുന്ന ക്ഷേത്ര സമുച്ചയമാണ് മഹാരാഷ്ട്രയിലെ ചാമോർഷിയിലെ മാർക്കണ്ഡ മഹാദേവ്. വൈൻഗംഗാ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രങ്ങൾ 8-ാം നൂറ്റാണ്ടിൽ നിർമ്മിച്ചതായാണ് കരുതപ്പെടുന്നത്. 40 ഏക്കറിലധികം സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഈ ക്ഷേത്രങ്ങളിൽ മിക്കവയും നാശത്തിന്റെ വക്കിലാണ്.
PC:Subodh Kulkarni
മൻമഹൽ, വാരണാസി ശിവന്‍റെ പുണ്യനഗരങ്ങളിലൊന്നായ വാരണാസിയിൽ സ്ഥിതി ചെയ്യുന്ന നിർമ്മിതിയാണ് മൻമഹൽ. മഹാരാജാ മാൻസിംഗ് 1600 കളിൽ നിർമ്മിച്ച ഇത് കൊത്തുമണികളാലും മറ്റും മനോഹരമായ ഒന്നാണ്. ഇതിനോട് ചേർന്നു തന്നെ ഒരു അക്കാലത്ത് നിർമ്മിച്ച ഒരു വാനനിരീക്ഷണ കേന്ദ്രവും സ്ഥിതി ചെയ്യുന്നു.
റാണി കി വാവ് ഭർത്താവിനോടുള്ള സ്നോഹ സ്മാരകമായി ഭാര്യ നിർമ്മിച്ച ഒരത്ഭുത നിർമ്മിതിയാണ് റാണി കി വാവ് എന്ന പടവ് കിണർ. ന്നും അറിയപ്പെടാതെ കിടക്കുന്ന ഒരു ചരിത്ര നിർമ്മിതിയാണ് റാണി കി വാവ് എന്ന പടവ് കിണർ. ഗുജറാത്തിലെ പത്താൻ ജില്ലയിൽ സരസ്വതി നദിയുടെ തീരത്തായാണ് ഇതുള്ളത്.ഗുജറാത്തിലെ പ്രമുഖ രാജവംശമായിരുന്ന സോളങ്കി രാജവംശത്തിന്റെ സ്താപകനായിരുന്ന ഭീം ദേവ് ഒന്നാമന്‍റെ ഭാര്യ ഉദയമതി റാണിയാണ് ഇതി നിർമ്മിക്കുന്നത്. അദ്ദേഹത്തിന്‍റെ സ്മാരകം എന്ന നിലയിൽ 1068 ലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാകുന്നത്.
യുനസ്കോയുടെ അറിയപ്പെടാതെ കിടക്കുന്ന പൈതൃക സ്ഥാനങ്ങൾ
സൂര്യ പ്രകാശത്തെ തടയുന്ന പർവ്വതങ്ങളുടെ നടുവിലെ പുരാതന നഗരം
PC: Santanu Sen