ഇനി രാത്രിയിലും കാണാം
കേന്ദ്ര വിനോദ സാംസ്കാരിക വകുപ്പ് മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേലിന്റെ പുതിയ ഉത്തരവനുസരിച്ച് രാത്രി കാലങ്ങളിലും താജ്മഹല്‍ സന്ദർശിക്കുവാൻ സാധിക്കും. രാത്രി കാലങ്ങളിൽ താജ്മഹൽ കാണുവാൻ സൗകര്യം ഒരുക്കണമെന്ന് വിവിധ ഭാഗങ്ങളിൽ നിന്നുയർന്ന ആവശ്യത്തെ തുടർന്നാണ് ഈ സൗകര്യം ഏർപ്പെടുത്തിയത്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ താജ്മഹലിനു പുറത്തുള്ള ഭാഗങ്ങൾ ഇല്യുമിനേറ്റ് ചെയ്യുവാനും പദ്ധതിയുണ്ട്. കൂടാതെ രാത്രി കാലങ്ങളിലെ തിരക്ക് കൈകാര്യം ചെയ്യുവാനും പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തും.
PC:www.viajar24h.com
ഇതുവരെ ഇങ്ങനെ
നിലവിൽ രാവിലെ 10.00 മുതൽ വൈകിട്ട് 6.00 വരെയായിരുന്നു പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്ന സമയം. കൂടാതെ പൗർണ്ണമി ദിവസവും അതിന്റെ മുൻപും പിൻപുമുള്ള രണ്ടു ദിവസങ്ങളുമടക്കം മാസത്തിൽ അഞ്ച് രാത്രികളിലും താജ്മഹലിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു. മാസത്തിലെ പൗർണ്ണമിയോട് അടുപ്പിച്ചു വരുന്ന അഞ്ച് രാത്രികളിൽ വെറും 400 ആളുകൾക്ക് മാത്രമായിരുന്നു പ്രവേശനം ഉണ്ടായിരുന്നത്. 50 ആളുകൾ ഉൾപ്പെടുന്ന എട്ടു ബാച്ചുകളായിട്ടായിരുന്നു പ്രവേശനം നടത്തിയിരുന്നത്. മുതിർന്ന ഒരാൾക്ക് 510 രൂപയും കുട്ടിയ്ക്ക് 500 രൂപയു വിദേശികളിൽ നിന്നും ഒരാൾക്ക് 750 രൂപ വീതവുമായിരുന്നു ഈടാക്കിയിരുന്നത്.
PC:Edmund Gall
ഒരു ദിവസം 22,000 പേർ
ശരാശരി ഒരു ദിവസം സ്വദേശികളും വിദേശികളും അടക്കം 22,000 ആളുകളാണ് താജ്മഹൽ സന്ദർശിക്കുവാനെത്തുന്നത്. ആഴ്ചാവസാനങ്ങളും അവധിയും വിശേഷ ദിവസങ്ങളും ഒക്കെയാണെങ്കിൽ എണ്ണം പിന്നെയും വർധിക്കും.
PC:Ranjitoberoi
ഈ സ്മാരകങ്ങള്‍ കാണാം രാത്രി 9.00 വരെ
കേന്ദ്ര സാംസ്കാരിക മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേലാണ് ഭാരതത്തിലെ പത്ത് ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കുവാനുള്ള സമയം രാത്രി ഒൻപത് മണിവരെയാക്കി മാറ്റിയത്. സാധാരണ ഇത്തരം സ്ഥലങ്ങളിലേക്ക് പൊതുജനങ്ങളുടെ പ്രവേശന സമയം എന്നത് രാവിലെ 9.00 മുതൽ വൈകിട്ട് 5.30 വരെ മാത്രമായിരുന്നു. അതുകൊണ്ടു തന്നെ ഇവിടെ സമയത്തെത്തുക എന്നതും സൂര്യാസ്തമയ കാഴ്ചകൾ കാണാന്‍ സാധിക്കില്ല എന്നതും പ്രശ്നങ്ങളായിരുന്നു. പ്രവേശന സമയം രാത്രി 9.00 വരെയാക്കി മാറ്റിയതോടെ കൂടുതൽ സന്ദർശകരെ പ്രതീക്ഷിക്കുന്നു.
ആദ്യ ഘട്ടത്തിൽ മൂന്ന് വർഷത്തേയ്ക്കായിരിക്കും ഇത് പ്രബല്യത്തിലുണ്ടാവുക. പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ ഈ പട്ടികയിലേക്ക് ഇനിയും സ്മാരകങ്ങളെ കൊണ്ടുവരുവാനും സാധ്യതയുണ്ട്. ശവകുടീരങ്ങൾ, പടവുകൾ, ക്ഷേത്രങ്ങൾ, കൊട്ടാരങ്ങൾ തുടങ്ങിയവയാണ് ഈ പട്ടികയിലുള്ളത്
സാധാരണയായി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സ്മാരകങ്ങളിലേക്ക് സൂര്യാസ്തമയത്തിനു ശേഷം സഞ്ചാരികളെ അനുവദിക്കുന്ന പതിവ് ഇല്ല.
PC:Anupammazumdar
പത്തിടങ്ങള്‍
രാജാറാണി ക്ഷേത്ര സമുച്ചയം ഭുവനേശ്വര്‍, ദുലാദേവ ക്ഷേത്രം ഖജുരാഹോ, ഷേക്ക് ചെല്ലി ശവകുടീരം തനേസർ, സഫ്ദർജംഗിന്റെ ശവകുടീരം ഡെൽഹി, ഹുമയൂണിന്റെ ശവകുടീരം, പട്ടടക്കലിലെ സ്മാരകങ്ങൾ,ഗോൽ ഗുംബാസ്, മാർക്കണ്ഡ മഹാദേവ് ചാമോർഷി, മൻമഹൽ വാരണാസി, റാണി കി വാവ് എന്നിവയാണ് രാതിര 9.00 ണണി വരെ സന്ദർശന സമയമുള്ള സ്മാരകങ്ങൾ.