താജ്മഹല്‍ സപ്ത ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നാണ്. പ്രണയത്തിന്‍റെയും സ്നേഹത്തിന്‍റെയും വെണ്ണക്കല്ലില്‍ കൊത്തിയ അടയാളമായി തലയുയര്‍ത്തി നില്‍ക്കുന്ന താജ്മഹല്‍ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് 70 ലക്ഷത്തോളം സന്ദര്‍ശകരാണ് ഇത് കാണുവാനായി ഇവിടെ എത്തിയത്. നീണ്ട 22 വര്‍ഷങ്ങളെടുത്ത് ആഗ്രയില്‍ യമുനാ നദിയുടെ തീരത്ത് നിര്‍മ്മിച്ച ഈ വിസ്മയം ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടത് തന്നെയാണ്.
ലക്ഷണമൊത്ത മിനാരങ്ങളും വെണ്ണക്കല്ലുകൊണ്ടുണ്ടാക്കിയ കുഴിമാടവും മസ്ജിദും ചുവരുകളിലെ ചിത്രപ്പണികളും ഒക്കെ ഇവിടെ ആസ്വദിക്കാം.
ഇന്ത്യയില്‍ ഏറ്റവുമധികം സഞ്ചാരികള്‍ എത്തുന്ന പ്രദേശം കൂടിയാണിത്.
റെഡ് ഫോര്‍ട്ട് കടന്നുകയറ്റത്തിനായി വന്ന ശക്തികളില്‍ നിന്നും പ്രതിരോധം തീര്‍ക്കുവാനായി മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ നിര്‍മ്മിച്ച റെഡ് ഫോര്‍ട്ട് ഡെല്‍ഹിയിലെ ഏറ്റവും വലിയ ആകര്‍ഷണമാണ്. ലാല്‍ കില എന്നും ഇതിനു പേരുണ്ട്. ഡല്‍ഹിയില്‍ ഏകദേശം രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. 1857-ൽ അന്നത്തെ മുഗൾ ഭരണാധികാരിയായിരുന്ന ബഹദൂർ ഷാ സഫറിൽ നിന്ന് ബ്രിട്ടീഷ് സർക്കാർ പിടിച്ചടക്കുംവരെ മുഗള്‍ ഭരണാധികാരികള്‍ താമസിച്ചിരുന്നതും ഇവിടെയായിരുന്നു. പഴയ ദില്ലിയുടെ കേന്ദ്രഭാഗം കൂടിയായിരുന്നു ഇവിടം. ഇന്ന് യുനസ്കോടുടെ ലോക പൈതൃക സ്മാരകങ്ങളിലൊന്ന് കൂടിയാണിത്.
കുത്തബ് മിനാര്‍ ഇന്തോ-ഇസ്ലാമിക് വാസ്തു വിദ്യയില്‍ നിര്‍മ്മിക്കപ്പെട്ട കുത്തബ് മിനാറാണ് സന്ദര്‍ശകര്‍ക്കു പ്രിയപ്പെട്ട മറ്റൊരിടം. ഡല്‍ഹി സന്ദര്‍ശിക്കുവാനെത്തുന്നവര്‍ ഒരിക്കലും ഒഴിവാക്കില്ലാത്ത ഈ സ്മാരകം ഡല്‍ഹി സുല്‍ത്താനേറ്റിന്‍റെ സ്ഥാപകനായ കുത്തബ്ബുദ്ദീന്‍ ഐബക്കാണ് നിര്‍മ്മിച്ചത്. ഇന്നു പല ചരിത്രകാരന്മാരും ഇതൊരു ഹിന്ദു സ്മാരകമായിരുന്നുവെന്നൊരു വാദം ഉയര്‍ത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ ഏറ്റവും പുരാതനവും സമ്പന്നവുമായ പ്രദേശമായ മെഹ്റൗലിയിലാണ് കുത്തബ് മിനാര്‍ സ്ഥിതി ചെയ്യുന്നത്.
ഹുമയൂണിന്‍റെ ശവകുടീരം പേര്‍ഷ്യന്‍ വാസ്തുവിദ്യയില്‍ മുഗള്‍ വാസ്തു വിദ്യ ചേര്‍ത്ത് നിര്‍മ്മിച്ച മറ്റൊരു മഹത്തായ നിര്‍മ്മിതിയാണ് ഹുമയൂണിന്‍റെ ശവകുടീരം. യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇവിടെ മുഗള്‍ ചക്രവര്‍ത്തിയായ ഹുമയൂണിന്റെ കൂടാതെ മറ്റു പലരുടെയും ശവകുടീരങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു. കല്ലറകള്‍ കൂടാതെ നമസ്കാര പള്ളികളും ഇവിടെയുണ്ട്. മുഗളരുടെ കിടപ്പാടം എന്നാണിവിടം അറിയപ്പെടുന്നതു തന്നെ. താജ്മഹലിന്‍റെ നിര്‍മ്മിതിയോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന ഇടം കൂടിയാണിത്. ഇന്ത്യന്‍ സ്മാരകങ്ങളിലെ പണക്കിലുക്കം കൂടുതലുള്ള ഇടങ്ങളിലൊന്നു കൂടിയാണിത്.
ആഗ്രാ കോട്ട താജ്മഹലിന്‍റെയത്രയും പ്രസിദ്ധമല്ലെങ്കിലും ആഗ്രയിലെത്തിയാല്‍ തീര്‍ച്ചായും കണ്ടിരിക്കേണ്ട ഇടമാണ് ആഗ്രാ കോട്ട. രജ്പുത് രാജാക്കന്മാര്‍ നിര്‍മ്മിച്ചതാണെങ്കിലും പിന്നീട് മുഗള്‍ ചക്രവര്‍ത്തിമാര്‍ ഇവിടം കയ്യടക്കുകയായിരുന്നു. ഇതിന് ശേഷമാണ് അക്ബര്‍ ചക്രവര്‍ത്തി തന്റെ ഭരണകേന്ദ്രം ഇവിടേക്ക് മാറ്റുകയും കോട്ട ഭവനമാക്കി മാറ്റുകയും ചെയ്തത്. കാഴ്ചയില്‍ വളരെ ആകര്‍ഷകമായ ഒരു നിര്‍മ്മിതിയാണിത്. എന്നാല്‍ ഇതിന്‍റെ ഒരു ഭാഗത്ത് സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഫത്തേപൂര്‍ സിക്രി മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബറിന്‍റെ കാലത്ത് ഏറെ പ്രസിദ്ധമായ ഇടങ്ങളിലൊന്നായിപുന്നു ഫത്തേപൂര്‍ സിക്രി. എന്നാല്‍ ഇന്നാരും ഇവിടെ താമസിക്കാറില്ല. കഠിനമായ ജലക്ഷാമം അനുഭവപ്പെടുന്നതിനാലാണിത്. എങ്കിലും ഡെല്‍ഹിയില്‍ നിന്നും ആഗ്രയിലേക്കുള്ള യാത്രയില്‍ മിക്ക സഞ്ചാരികളും ഇവിടെ സന്ദര്‍ശിക്കാറുണ്ട്. ആഗ്രയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
ഖഹുരാഹോ കല്ലുകളില്‍ പ്രണയം കൊത്തിയിരിക്കുന്ന ഇടം എന്നാണ് ഖജുരാഹോ അറിയപ്പെടുന്നത്. രതി ശില്പങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം, ഈ പ്രണയ ശില്പങ്ങളുടെ പേരില്‍ തന്നെ മിക്ക ഇന്ത്യക്കാരും ഇവിടേക്കുള്ള യാത്ര ഒഴിവാക്കുമ്പോള്‍ വിദേശികള്‍ എത്തിച്ചേരുന്നതു തന്നെ ഈ ശില്പങ്ങള്‍ കാണുവാനാണ്.
യുനസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട ഇവിടെ ഭാരതീയ ശില്പ കലയുടെ ഔന്നിത്യം വെളിപ്പെടുത്തുന്ന തരത്തിലുള്ള ശില്പങ്ങളാണ് കൊത്തിയിരിക്കുന്നത്. ലോകം മുഴുന്‍ ഒരുപോലെ ആരാധിക്കുന്ന തരത്തിലുള്ള ശില്പങ്ങളാണ് ഇവിടെ കാണുവാന്‍ സാധിക്കുക. രതിശില്പങ്ങള്‍ കൂടാതെ മനുഷ്യന്‍റെ നിത്യജീവിതത്തിലെ ഓരോ കാര്യങ്ങളും ഇവിടുത്തെ ചുവരുകളില്‍ കാണുവാന്‍ സാധിക്കും.
അജന്ത-എല്ലോറ ഗുഹകള്‍ രണ്ടാം നൂറ്റാണ്ടിനും 11-ാം നൂറ്റാണ്ടിനും ഇടിലായി നിര്‍മ്മിക്കപ്പെട്ടവയാണ് അജന്ത-എല്ലോറ ഗുഹകള്‍. എല്ലോറയില്‍ 34 ഗുഹകളും അജന്തയില്‍ 29 ഗുഹകളുമാണുളളത്. ഔറംഗാബാദില്‍ നിന്നും 99 കിലോ മീറ്റര്‍ അകലെയാണ് അജന്ത ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. ബുദ്ധ സന്യാസികള്‍ തങ്ങളുടെ ധ്യാനത്തിനും താമസത്തിനുമായി നിര്‍മ്മിച്ചവയാണിവ. ഔറംഗാബാദില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരമുണ്ട് എല്ലോറയിലേക്ക്. എല്ലോറയിലെ കൈലാസ് ക്ഷേത്രം ലോകപ്രസിദ്ധമാണ്.
സൂര്യ ക്ഷേത്രം കൊണാര്‍ക്ക് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന മറ്റൊരിടമാണ് കൊണാര്‍ക്ക് സൂര്യ ക്ഷേത്രം. 13-ാം നൂറ്റാണ്ടില്‍ കലിംഗന്‍ വാസ്തുവിദ്യയില്‍ ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. അരുണന്‍ കയറിയ ഏഴ് കുതിരകള്‍ ഓടിക്കുന്ന രഥത്തിന്റെ രൂപവും ഇവിടെ കാണാം. ഒഡീഷയിലെ പുരിയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മഹാബലിപുരം കൂടുതല്‍ പണമുണ്ടാക്കുന്ന ചരിത്ര സ്മാരകങ്ങളില്‍ പത്താം സ്ഥാനത്തുള്ളതാണ് മഹാബലിപുരം. അതിശയിപ്പിക്കുന്ന രൂപത്തിലുള്ള നിരവധി ക്ഷേത്രങ്ങളും മാതൃകകളും ഇവിടെ കാണാം. കരിങ്കല്ലിൽ രൂപം കൊണ്ടിരിക്കുന്ന ശില്പങ്ങളും ക്ഷേത്രങ്ങളും ഒക്കെയായി കടൽത്തീരത്തോട് ചേർന്നു കിടക്കുന്ന ഇവിടുത്തെ പ്രധാന കാഴ്ചകളിലൊന്നാണ് ഷോർ ടെമ്പിൾ. ഇത് കൂടാതെ പഞ്ചരഥങ്ങള്‍, ടൈഗേഴ്സ് കേവ്, അര്‍ജുനന്റെ തപസ്സ്, ബാലന്‍സിങ് റോക്ക് തുടങ്ങിയവയാണ് ഇവിടെ കാണുവാനുള്ള പ്രധാന കാഴ്ചകള്‍.
ദൈവങ്ങള്‍ വസിക്കുന്ന നാട്ടിലെ വിശേഷങ്ങള്‍
ഇടിമിന്നല്‍ തേടിയെത്തുന്ന ശിവലിംഗവും കുന്നിന്‍മുകളിലെ ക്ഷേത്രവും
തനി നാടന്‍ മഴ കാണാം...അറിയാം... ഒരു യാത്ര പോയാലോ
PC:Premkrishnankb84