മൂകാംബിക ക്ഷേത്രത്തിലെ കഷായ തീര്‍ത്ഥം മാറാവ്യാധിയില്‍ നിന്നും രോഗങ്ങളില്‍ നിന്നും മോചനം നല്കും എന്നു വിശ്വസിക്കപ്പെടുന്നതാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ കഷായ തീര്‍ത്ഥ സേവ. ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രസാദം കൂടിയായ ഈ കഷായ തീര്‍ത്ഥം രാത്രിയിലെ കഷായപൂജയ്ക്ക് ശേഷം നാലമ്പലത്തിനു പുറത്തുവെച്ചാണ് വിതരണം ചെയ്യുന്നത്. കുരുമുളക് , ഇഞ്ചി, തിപ്പലി തുടങ്ങി നിരവധി ഔഷധങ്ങള്‍ ചേര്‍ത്താണ് ഇത് തയ്യാറാക്കുന്നത്. ഇത് സേവിച്ചാല്‍ രോഗങ്ങളെല്ലാം മാറും എന്നാണ് വിശ്വാസം
മൂകാംബിക ദേവിയുടെ കഠിനഭക്തനായ ശങ്കരാചാര്യര്‍ ഒരിക്കല്‍ തപസ്സിനിടെ രോഗബാധിതനായത്രെ. ദേവിയെ തപസ്സു ചെയ്യുന്നതിനിടയിലായിരുന്നു ഇത്. അങ്ങനെ അദ്ദേഹത്തിന് വയ്യാണ്ടാപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ രൂപത്തില്‍ ദേവി എത്തിയെന്നും അദ്ദേഹത്തിന് കഷായ തീര്‍ത്ഥം നല്കിയെന്നുമാണ് വിശ്വാസം. അതിനു ശേഷമാണ് ഇവിടുത്തെ കഷായ തീര്‍ത്ഥം ഇത്ര പ്രസിദ്ധമാകുന്നത്.
PC: Rojypala
രോഗങ്ങളകറ്റുന്ന മുക്കുടി തീര്‍ത്ഥം പാലക്കാട് കുന്നത്തൂര്‍മേട് ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് മുക്കുടി തീര്‍ഥമുള്ളത്. കൃഷ്ണ ജയന്തി ദിനത്തില്‍ ക്ഷേത്രത്തില്‍ രാത്രി 11 മണിക്കും 12 മണിക്കും ഇടയിലായി നടത്തപ്പെടുന്ന ജന്മപൂജയിലെ നിവേദ്യമാണ് മുക്കുടി എന്നറിയപ്പെടുന്നത്. ചുക്ക്, തിപ്പലി, ഏലക്കായ്, പെരുങ്കായം, അയമോദകം, ശർക്കര എന്നിവ ഉപയോഗിച്ചാണ് ഈ പ്രസാദം തയ്യാറാക്കുന്നത്. ഇത് പല രോഗങ്ങളെയും അകറ്റി ആരോഗ്യം നല്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഭഗവാന് നിവേദിച്ച ശേഷമാണ് വിശ്വാസികള്‍ക്ക് തീര്‍ഥം വിതരണം ചെയ്യുന്നത്.
കൂടൽമാണിക്യം ക്ഷേത്രത്തിലെ തൃപ്പുത്തരിയും മുക്കുടിയും കുന്നത്തൂര്‍മേട് ശ്രീകൃഷ്ണ ക്ഷേത്രത്തിലേതു പോലെ തന്നെ കൂടൽമാണിക്യം ക്ഷേത്രത്തിലെ തൃപ്പുത്തരിയും മുക്കുടിയും പ്രസിദ്ധമാണ്, സാധാരണയായി തുലാം മാസത്തിലെ തിരുവോണ നാളില്‍ പുത്തരിയം പിറ്റേന്ന് മുക്കുടിയും ആചരിക്കുകയാണ് പതിവ്. പ്രത്യേക പച്ചിലകള്‍ ചേര്‍ത്തുണ്ടാക്കുന്ന ഈ ഔഷധം കുട്ടഞ്ചേരി മൂസ് ആണ് തയ്യാറാക്കുന്നത്. തൈരിൽ കലർത്തി ദേവന് നിവേദിച്ച ശേഷം ഭക്തർക്ക് നൽകും. ഇത് കഴിച്ചാല്‍ അടുത്ത ഒരു വര്‍ഷത്തേയ്ക്ക് ഉദരസംബന്ധമായ രോഗങ്ങള്‍ ഉണ്ടാവില്ലെന്നാണ് വിശ്വാസം.പുത്തരിനിവേദ്യത്തിൻറെ അനുബന്ധമായാണ് മുക്കുടി നിവേദ്യം തയ്യാറാക്കുന്നത്.
PC:Krishnanow
വഴുതന നിവേദ്യവും മീനൂട്ടും കൂടൽമാണിക്യം ക്ഷേത്രത്തിലെ തന്നെ പ്രസിദ്ധമായ മറ്റൊരു നിവേദ്യമാണ് വഴുതന നിവേദ്യവും മീനൂട്ടും. ഉദര സംബന്ധമായ രോഗങ്ങളില്‍ നിന്നും മോചനം ലഭിക്കുവാനാണ് വഴുതനങ്ങ നിവേദ്യം നടത്തുന്നത്. മീനൂട്ട് വഴിപാട് നടത്തിയാല്‍ ശ്വാസസംബന്ധമായ രോഗങ്ങള്‍ മാറും എന്നാണ് വിശ്വാസം.
PC:Challiyan
വിഷമുറി പ്രസാദം
കൈവിഷത്തിന്‍റെ ദോഷങ്ങളില്‍ നിന്നും അകറ്റുന്നതാണ് ആലപ്പുഴ ജില്ലയിലെ തിരുവിഴ മഹാദേവ ക്ഷേത്രത്തിലെ വിഷമുറി പ്രസാദം. ഒരാളെ ദ്രോഹിക്കുവാനായി മറ്റുള്ളവര്‍ ചെയ്ത കൈവിഷം ഇവിടെ എത്തി പ്രാര്‍ത്ഥിച്ച് ക്ഷേത്രത്തില്‍ തയ്യാറാക്കിയ മരുന്ന് കഴിച്ചാല്‍ ആ കൈവിഷം ഛര്‍ദ്ദിച്ച് ശരീരത്തില്‍ നിന്നും പോകും എന്നാണ് വിശ്വാസം. വില്വാമംഗലം സ്വാമിയാണ് തിരുവിഴ ക്ഷേത്രത്തില്‍ വിഷമുറി പ്രസാദത്തിന് തുടക്കം കുറിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രത്തിനകത്തു മാത്രം വളരുന്ന പ്രത്യേകതരം ചെടിയില്‍ നിന്നുമാണ് ഇതിനുള്ള മരുന്ന തയ്യാറാക്കുന്നത്. ഇതിനായി വരുന്നവര്‍ തലേദിവസം ക്ഷേത്രത്തില്‍ ദീപാരാധനയ്ക്കു മുന്‍പായി എത്തിച്ചേരണം. ദീപാരാധനയ്ക്കു ശേഷം നടക്കുന്ന നാഗയക്ഷി ഗുരുതിയുടെ പ്രസാദം കഴിക്കുന്നതോടു കൂടിയാണ് ചികിത്സ ആരംഭിക്കുന്നത്. പിറ്റേന്ന് ക്ഷേത്രത്തിലെ പന്തീരടി പൂജയ്ക്കു ശേഷം മേല്‍ശാന്തി കൈവിഷം പോകുവാനുള്ള മരുന്ന് നല്കുകയും ശേഷം പ്രദക്ഷിണം നടത്തണം. ഈ സമയത്ത് ഉള്ളിലെത്തിയ കൈവിഷം ഛര്‍ദ്ദിച്ച് പോകുമെന്നാണ് വിശ്വാസം. ശേഷം പടച്ചോറ് പ്രസാദമായി കഴിക്കുക കൂടി ചെയ്താല്‍ ചികിത്സ പൂര്‍ണ്ണമാകും. ഗര്‍ഭിണികള്‍ക്കും ഹൃദ്രോഗമുള്ളവര്‍ക്കും ഈ മരുന്ന് കഴിക്കുന്നതിന് വിലക്കുണ്ട്.
PC:thiruvizhatemple.blogspot
ചന്ദനം പ്രസാദം സര്‍പ്പ വിഷത്തിനെതിരെയുള്ള മരുന്നിന് പ്രസിദ്ധമാണ് അച്ചൻകോവിൽ ശാസ്താക്ഷേത്രം. വിഷഹാരിയാണ് ഇവിടുത്തെ ശാസ്താവ് എന്നാണ് വിശ്വാസം. രാത്രിയിലും വിഷം കളയുവാനുള്ള ചികിത്സയ്ക്കായി നടതുറക്കുന്ന അത്യപൂര്‍വ്വ ക്ഷേത്രങ്ങളിലൊന്നുകൂടിയാണിത്. സർപ്പവിഷത്തിനെതിരെയുള്ള ഔഷധമായി ഇവിടുത്തെ പ്രതിഷ്ഠയായ ശാസ്താവിന്റെ കൈക്കുമ്പിളിൽ സൂക്ഷിച്ചിരിക്കുന്ന ചന്ദനമാണ് ഉപയോഗിക്കുന്നത്. വിഷമേറ്റു വരുന്നവര്‍ക്ക് ചികിത്സയ്ക്കായി എപ്പോള്‍ വേണമെങ്കിലും കിഴക്കേ ഗോപുരനടയിലെ മണിയടിച്ച് സഹായം ചോദിക്കാം, ശാസ്താവിഗ്രത്തിന്റെ വലതുകൈക്കുമ്പിളിലെ ചന്ദനം തീർത്ഥത്തിൽ ചാലിച്ച് നൽകുന്നതാണ് ചികിത്സ.
PC:Fotokannan
വലിയെണ്ണ പ്രസാദം ആലപ്പുഴ ജില്ലയിലെ തകഴി ധര്‍മ്മ ശാസ്താ ക്ഷേത്രമാണ് വലിയെണ്ണ പ്രസാദത്തിന് പ്രസിദ്ധമായിരിക്കുന്നത്. വലയെണ്ണ പ്രസാദം വാതരോഗം അകറ്റുമെന്നാണ് വിശ്വാസം. എത്ര കടുത്ത വാതമാണെങ്കില്‍ പോലും വലിയെണ്ണ പ്രസാദം സേവിച്ചാല്‍ രോഗശാന്തി ലഭിക്കും എന്നാണ് വിശ്വാസം. പണ്ടുകാലത്ത് ക്ഷേത്രത്തില്‍ ജീവിച്ചിരുന്ന അണക്കേഴത്ത് വലിയച്ഛൻ എന്ന ആളുടെ സ്വപ്നത്തില്‍ അയ്യപ്പന്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞുകൊടുത്തതാണ് വലിയെണ്ണയുടെ കൂട്ട് എന്നാണ് വിശ്വാസം. ഒട്ടേറെ പച്ചമരുന്നുകളും എണ്ണകളും മറ്റും ചേര്‍ത്തു നിര്‍മ്മിക്കുന്ന ഇതിന് കഠിനമായ പഥ്യവും അനുഷ്ഠിക്കേണ്ടതുണ്ട്. നാവിലോ പല്ലിലോ തട്ടാതെ ശംഖ് ഉപയോഗിച്ച് തൊണ്ടയില്‍ ഒഴിച്ച് കഴിക്കുകയാണ് ചെയ്യുന്നത്. ഏഴു ദിവസം ഇവിടെ താമസിച്ച് പ്രാർത്ഥിച്ച് ഈ മരുന്ന് കഴിച്ച ശേഷം ക്ഷേത്രത്തിൽ നിന്നും നൽകുന്ന ചോറ് ഇന്തുപ്പും കുരുമുളകും ചേർത്ത് കഴിക്കണം എന്നാണ് രീതി. മിഥുനം, കർക്കിടകം എന്നീ രണ്ട് മാസങ്ങളിലാണ് ക്ഷേത്രത്തില്‍ മരുന്ന് തയ്യാറാക്കുന്നത്.
പാവയ്ക്കാ പ്രസാദം ക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന പാവയ്ക്ക പ്രസാദമായി കഴിച്ചാല്‍ പ്രമേഹം മാറുമെന്ന് വിശ്വസിക്കപ്പെടുന്നു. തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയിലെ ആവുടയാർ ക്ഷേത്രത്തിലാണ് ഈ വിശ്വാസമുള്ളത്. ഇവിടുത്തെ അർദ്ധയാമപൂജാവേളയിൽ പാവയ്ക്കാ കറിയോടുകൂടി ചോറു നേദിച്ച് പ്രസാദമായി കഴിച്ചാല്‍ പ്രമേഹം മാറുമത്രെ. തുടര്‍ച്ചയായി നാല് ആഴ്ചയാണ് ഇത് ചെയ്യേണ്ടത്.
PC:Ravindraboopathi
തേന്‍ പ്രസാദം തിരുച്ചിറപ്പള്ളിയിൽ വെക്കാളിയമ്മൻ ക്ഷേത്രത്തിനടുത്തുള്ള കാളികാമ്പാൾ ക്ഷേത്രമാണ് തേന്‍ പ്രസാദത്തിന് പ്രസിദ്ധമായിരിക്കുന്നത്. ഇവിടെ എല്ലാ വെള്ളിയാഴ്ചയും രാഹുകാലത്ത് ഇഞ്ചിനീരും തേനും ചേർത്ത് ദുര്‍ഗ്ഗാ ദേവിക്ക് അഭിഷേകം നടത്തുന്നു. ആ അഭിഷേകം കുട്ടികളുടെ നാവില്‍ തടവിയാല്‍ സംസാരശേഷി ഇല്ലാത്ത കുട്ടികള്‍ക്ക് സംസാരശേഷി ലഭിക്കും എന്നാണ് വിശ്വാസം.
ബുദ്ധിക്ക് നെയ്പ്രസാദം ബുദ്ധിക്കും വിദ്യാ വളര്‍ച്ചയ്ക്കും വേണ്ടി നെയ് പ്രസാദമായി നല്കുന്ന ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ പനച്ചിക്കാട് മഹാവിഷ്ണു സരസ്വതി ക്ഷേത്രം. സാരസ്വതം നെയ്യ് എന്നാണ് ഇത് അറിയപ്പെടുന്നത്. ദക്ഷിണ മൂകാംബിക എന്നു വിശേഷിപ്പിക്കപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രം വിദ്യാരംഭത്തിനും ഏറെ പ്രസിദ്ധമാണ്.
PC:Manojk
മൂകാംബികയില്‍ പോകുന്ന പുണ്യം നേടുവാന്‍ കേരളത്തിലെ ക്ഷേത്രങ്ങള്‍! അറിയാം ദക്ഷിണ മൂകാംബിക ക്ഷേത്രങ്ങള്‍
കാര്യസാധ്യത്തിനായി വെറ്റില പറത്തലും കാര്യസിദ്ധി പൂജയും!! വിശ്വാസികള്‍ തേടിയെത്തുന്ന കുറക്കാവ് ദേവി
പാതിമുങ്ങിയ നരസിംഹ പ്രതിഷ്ഠ, തുരങ്കത്തിനുള്ളിലെ ഗുഹാ ക്ഷേത്രം... ഇത് വിസ്മയിപ്പിക്കും