അധികാരവും പ്രതികാരവും മുഖത്തോട് മുഖം നോക്കി ഏറ്റുമുട്ടുന്ന മാമാങ്ക ചരിത്രങ്ങൾ രാകി മിനുക്കിയ ചുരികളേക്കാളും തിളക്കമുള്ളവയാണ്. പിറന്ന നാടിന്‌റെ അഭിമാനം സ്വന്തം ജീവൻ ബലി നല്കിയും സംരക്ഷിക്കുവാൻ പ്രതിജ്ഞയെടുത്ത് പോരിനിറങ്ങിയിരുന്ന ചാവേറുകളും എന്തു കൊടുത്ത് അധികാരം സംരക്ഷിക്കാനുറച്ച സാമൂതിരിയും നേർക്കുനേർ വരുന്ന വീരചരിത്രം കേട്ടുമറന്ന ഒരു കഥയല്ല! ചരിത്രവും മിത്തുകളും കൂടിക്കുഴഞ്ഞ്, പാണന്മാരുടെ പാട്ടുകളിലും, വാമൊഴിയിലും വരമൊഴിയിലും ഒക്കെയായി ഇന്നും ആവേശം കൊള്ളിക്കുന്ന ഒരു ഇതിഹാസം തന്നെയാണ്.
മമ്മുട്ടിയെന്ന അനശ്വര നടന്‍റെ സിനിമകളെല്ലാം തന്നെ അഭ്രപാളികളിൽ ഇടം പിടിച്ചിട്ടുള്ളവയാണ്. ഇവയിൽ എടുത്ത് പറയേണ്ട ഒന്ന് തന്നെയാണ് മാമാങ്കമെന്ന മഹാമഹം. മെയ് വഴക്കമുള്ള ചാവേർ പോരാളിയായി മമ്മൂട്ടിയെത്തിയപ്പോൾ ഓരോ പ്രേക്ഷകനും വീണ്ടും തിരുനാവായയിലേക്കും മാമാങ്ക മഹോത്സവത്തിലേക്കും മനസ്സ് കൊണ്ട് എത്തപ്പെട്ടു. മാമാങ്ക വിശേഷങ്ങളിലെ ചരിത്ര ഏടുകളിലേക്ക് നമുക്ക് യാത്ര പോവാം.
പഴങ്കഥയല്ല...ഇത് ചരിത്രം!
എന്താണ് മാമാങ്കം?
ചോരവീണു ചുവക്കുന്ന തിരുനാവായ അല്ല മാമാങ്ക ചരിത്രത്തിൽ ആദ്യം വായിക്കുവാനാവുക. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരുനാവായയിലെത്തി കച്ചവടത്തിനും വ്യാപാരത്തിവും കോപ്പു കൂട്ടി, കലയും മേളയുമായി കൊണ്ടായിടിരുന്ന മഹാമേള തന്നെയായിരുന്നു മാമാങ്കം. നാലു ദിക്കുകളെയും മയക്കുന്ന മഹാമേളയിൽ പങ്കെടുക്കുവൻ നാടിന്റെ നാലരുകുകളിൽ നിന്നും ആളുകൾ ഇവിടെ എത്തുമായിരുന്നു.
പട്ടുവസ്ത്രങ്ങളുമായി എത്തുന്ന ജപ്പാൻകാരും കാഴ്ചകൾ കാണാനെത്തുന്ന മധ്യ പൂർവേഷ്യൻ രാജ്യങ്ങൾ,റോം, ഗ്രീക്ക, ഈജിപ്ത്, സിലോൺ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും മാമാങ്കത്തിന്റെ പ്രശസ്തി ഭാരതത്തിനു പുറത്തെത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
കഥ പറയുന്ന ചരിത്രം
ചരിത്രം ചാവേറാകുന്നു
തങ്ങളുടെ അവകാശമായിരുന്ന രക്ഷാപുരുഷ പദവി തട്ടിയെടുത്ത സാമൂതിരിയോടുളള ശത്രുത കത്തിജ്വലിപ്പിച്ചു കാത്തു നിന്ന വള്ളുവക്കോനാതിരി പക ഒരിക്കലും ഒളിപ്പിച്ചു വച്ചില്ല. കെടാതെ സൂക്ഷിച്ച പകയെ ഓരോ വ്യാഴവട്ടത്തിലും ചാവേറുകളുടെ രൂപത്തിലെത്തി അവർ ഊതിജ്വലിപ്പിച്ചുകൊണ്ടിരുന്നു.
പുറപ്പാട് ഇങ്ങനെ
ഒടുവിൽ തിരുനാവായിലെ ആൽത്തറയിലെ നിലപാടു തറയിൽ തലയുയർത്തി നിന്ന് താൻ മാമാങ്കത്തിന് അധ്യക്ഷനാകുന്നതിൽ എതിർപ്പുണ്ടോ എന്നു സാമൂതിരി ചോദിക്കുന്ന നിമിഷം ഓരോ ചാവേറും തങ്ങളുടെ വിധിയിലേക്കുള്ള യാത്രയ്ക്കൊരുങ്ങും. സാമൂതിരിയുടെ പടയാളികളും അദ്ദേഹത്തിൻറെ അധികാരം അംഗീകരിക്കുന്നവരും തിരുവായ്ക്ക് എതിർവായില്ലാതെ നിൽക്കുമ്പോൾ ചാവേറുകൾ തങ്ങളുടെ എതിർപ്പുയർത്തി പടപൊരുതി വെട്ടിക്കയറുവാൻ തുടങ്ങിയിരിക്കും. ആയിരക്കണക്കിന് വരുന്ന സാമൂതിരിയുടെ പടയാളികളെയും സേനയെയും മറികടന്ന് സാമൂതിരിയുടെ അടുത്ത് നിലപാട് തറയിൽ എത്തുവാൻ ഇത്രയും കാലത്തെ ചരിത്രത്തിനിടയിൽ ഒന്നോ രണ്ടോ ചാവേറകൾക്കേ കഴിഞ്ഞിരുന്നുവുള്ളുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. തൊട്ടടുത്തെത്തിയിട്ടും വാളോങ്ങിയിട്ടും പിന്നിൽ നിന്നു വന്ന വാൾമുനയിൽ അവിടെ ഒടുങ്ങി ചാവേറുകളുടെ ജീവിതം.
1755 ൽ അവസാന മാമാങ്കം നടന്നതു വരെ ഒരിക്കൽ പോലും മാമാങ്കത്തിന് നിലപാട് നിൽക്കുക എന്ന വള്ളുവക്കോനാതിരിയുടെ ഏറ്റവും വലിയ മോഹം നടന്നില്ല.
ചന്ത്രത്തിൽ ചന്തുണ്ണി
ചരിത്രകഥകളനുസരിച്ച് 1695ലെ മാമമാങ്കത്തിൽ വെറും 16 വയസ്സുള്ള ചന്ത്രത്തിൽ ചന്തുണ്ണി എന്ന ബാലൻ സാമൂതിരിയുടെ പതിനായിരക്കണക്കിന് ഭടന്മാരെ പിന്നിട്ടും വെട്ടിയരിഞ്ഞും വിനിലപാട് തറയിൽ കാലുറപ്പിച്ചിരുന്നു. നൂറ്റാണ്ടുകളായി കനലെരിഞ്ഞ പ്രതികാരത്തിൻ വാൾത്തല സാമൂതിരിയുടെ ശരീരത്തെ സ്പർശിച്ചെങ്കിലും ചെറിയ മുറിവോടെ സാമൂതിരി രക്ഷപെടുകയുണ്ടായി. ഇത് സംഭവിച്ചത് ഏറ്റവും അവസാനത്തെ മാമാങ്കമായിരുന്ന 1755 ലെ മാമാങ്കത്തിലായിരുന്നുവെന്നും ഒരു വാദമുണ്ട്.
ജീവിക്കുന്ന തെളിവുകൾ
മാമാങ്കം ഒരു മിത്ത് മാത്രമല്, ഒരിക്കൽ നടന്നിരുന്നു എന്നു തെളിയിക്കുന്ന പല കാര്യങ്ങളും തിനുനാവായുടെ പല ഭാഗങ്ങളിലായി കാണാം. സാമൂതിരിയുടെ നിലപാട് തറ, സാമൂതിരി പടയാളികളുടെ വാളിൽ ജീവൻ ഹോമിച്ച ചാവേറുകളുടെ മൃതദേഹം വലിച്ചെറിഞ്ഞിരുന്ന മണിക്കിണർ, ചാവേറുകളെ പട്ടിണിക്കിട്ട് കൊന്നിരുന്ന പട്ടിണിത്തറ, മരുന്നറ, മാമാങ്കത്തറക്കും മണിക്കിണറിനുമിടക്ക് ഒരു പ്രധാന തുരങ്കം തുടങ്ങി ചരിത്രത്തെ സാധൂകരിക്കുന്ന പല തെളിവുകളും ഇവിടെ ഇന്നും കാണാം.



Click it and Unblock the Notifications













