ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ലോകത്തിന് ഭീഷണിയായതോടെ അതീവ ജാഗ്രതയില്‍ ലോകം.
സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തി. മാരകമായ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ അന്താരാഷ്‌ട്ര വിമാനയാത്രാ നിയന്ത്രണം നീക്കിയത് രാജ്യം പുനപരിശോധിച്ചേക്കും,
കേരളത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്കി.
കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കുന്നതാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. എല്ലാവരും മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിക്കാനും, സാമൂഹിക ആകലം പാലിക്കാനും ശ്രദ്ധിക്കണം. വാക്‌സിനെടുക്കാത്തവര്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കേണ്ടതാണ്. ആരോഗ്യ വകുപ്പ് അവലോകന യോഗങ്ങള്‍ നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ഗുജറാത്തിന് പിന്നാലെ, ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തുന്ന യാത്രക്കാർക്കായി സ്‌ക്രീനിംഗ് മാനദണ്ഡങ്ങൾ വർദ്ധിപ്പിക്കുന്നതായി മുംബൈ നഗര ഭരണകൂടവും ശനിയാഴ്ച പ്രഖ്യാപിച്ചു.
കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തി എയര്‍സുവിധ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യേണ്ടതാണ്.
കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്ന വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവരെ കൂടുതല്‍ നിരീക്ഷിക്കുന്നതായിരിക്കും. ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ സംസ്ഥാനത്ത് എത്തിയിട്ട് എയര്‍പോര്‍ട്ടുകളില്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. എല്ലാ എയര്‍പോര്‍ട്ടുകളിലും കൂടുതല്‍ പരിശോധന നടത്താനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വരുന്നു. ഇവര്‍ കര്‍ശനമായി 7 ദിവസം ക്വാറന്റൈനിലിരിക്കണം. അതിന് ശേഷം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. മാത്രമല്ല ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ സംശയമുള്ള സാമ്പിളുകള്‍ ജനിതക വകഭേദം വന്ന വൈറസിന്റെ പരിശോധനയ്ക്കായി അയക്കുന്നതാണ്.
എളുപ്പത്തില്‍ പകരുവാന്‍ സാധിക്കുന്ന പുതിയ വൈറസിന് മനുഷ്യരിലോ രോഗപ്രതിരോധ ശേഷി കുറയ്ക്കുവാനും കഴിയുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വർഷത്തെപ്പോലെ സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുന്നത് തടയാൻ നിരവധി രാജ്യങ്ങൾ യാത്രാ നിയന്ത്രണങ്ങളും കർശനമായ ക്വാറന്റൈൻ മാനദണ്ഡങ്ങളും വീണ്ടും ഏർപ്പെടുത്തിരിക്കുകയാണ്.
ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, നമീബിയ, സിംബാബ്‌വെ, എസ്വറ്റിനി, ലെസൂത്തു രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് യൂറോപ്യൻ യൂണിയനും യു.എസ്., ബ്രിട്ടൻ, സിങ്കപ്പൂർ, ജപ്പാൻ, നെതർലൻഡ്സ്, കാനഡ എന്നീ രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിട്ടുണ്ട്.
പുതിയ കൊവിഡ് വകഭേദം; രാജ്യാന്തര യാത്രക്കാരുടെ പരിശോധന ശക്തമാക്കാൻ ഇന്ത്യ