ന്യൂ ഡല്‍ഹി-അമൃത്സര്‍ പാക്കേജ്
ന്യൂ ഡല്‍ഹിയില്‍ നിന്നും പഞ്ചാബിലേക്ക് സാഝാരണയായി ബസ് സര്ഡവീസുകള്‍ കുറവാണ്. പോകുന്നവര്‍ മിക്കവരും ടാക്സികളെയാണ് ആശ്രയിക്കുന്നത്. ഇത്തരം കാരണങ്ങളാല്‍ ഡല്‍ഹി വരെ പോയിട്ട് അമൃത്സര്‍ കാണാതെ മടങ്ങുന്നവര്‍ നിരവധിയുണ്ട്. ഇത്തരം ആളുകള്‍ക്ക് ഉപകാരപ്രദമായേക്കാവുന്ന പാക്കേജാണ് ഐആര്‍സിടിസിയുടെ ന്യൂ ഡല്‍ഹി-അമൃത്സര്‍ പാക്കേജ്.
PC:Killian Pham
ഒരു രാത്രിയും രണ്ട് പകലും
അമൃത്സർ റെയിൽ ടൂർ പാക്കേജ് ഒരു രാത്രിയും രണ്ട് പകലും നീണ്ടുനില്‍ക്കുന്നതാണ്. ഐആര്‍സിടിസി വെബ്സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച് എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും ന്യൂ ഡെല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഈ പാക്കേജ് ലഭ്യമാകും. വാഗാ അതിര്‍ത്തിയിലെ ചടങ്ങുകള്‍, സുവര്‍ണ്ണ ക്ഷേത്രം,ജാലിയന്‍ വാലാബാഗ് തുടങ്ങിയ പ്രധാന സ്ഥലങ്ങള്‍ മാത്രമാണ് യാത്രയില്‍ കാണുന്നത്.
PC:Free Walking Tour Salzburg
ഒന്നാം ദിവസം
വെള്ളിയാഴ്ചയും ശനിയാഴ്ചയും രാവിലെ 07:20 ന് ട്രെയിൻ നമ്പർ. 12029 സ്വർണ ശതാബ്ദി എക്സ്പ്രസിൽ ഈ യാത്ര ആരംഭിക്കും. യാത്രയ്ക്കായി ബുക്ക് ചെയ്തവര്‍ പുലര്‍ച്ചെ 06:45ന് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരേണ്ടതാണ്. പ്രഭാതഭക്ഷണം ട്രെയിനില്‍ നിന്നും ലഭിക്കും. 6 മണിക്കൂര്‍ 10 മിനിറ്റാണ് യാത്രാ സമയം. ഉച്ചയോടു കൂടി അമൃത്സറിലെത്തും. അവിടുന്നു നേരെ നേരത്തെ ബുക്ക് ചെയ്തിട്ടുള്ള ഹോട്ടലിലേക്ക് പോകും. ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം വാഗാ അതിര്‍ത്തിയിലെ ചടങ്ങുകള്‍ കാണുവാനായി പോകും. അതിനു ശേഷം വൈകിട്ടോടുകൂടി തിരികെ വരം. രാത്രി താമസവും ഭക്ഷണവും ഈ ഹോട്ടലില്‍ നിന്നു തന്നെയാണ്.
PC:Ales Krivec
വാഗാ അതിര്‍ത്തി
വാഗ-അട്ടാരി ബോർഡർ സെറിമണി ഏതൊരു രാജ്യസ്നേഹിയും ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒരു ചടങ്ങാണ്. പഞ്ചാബിലെ അമൃത്സറിനും പാക്കിസ്ഥാനിലെ ലാഹോറിനും ഇടയിലുള്ള ഗ്രാൻഡ് ട്രങ്ക് റോഡിലാണ് വാഗാ അതിര്‍ത്തിയുള്ളത്. രണ്ടു രാജ്യങ്ങളുടെയും അതിര്‍ത്തി പോസ്റ്റുകള്‍ ഇവിടെ സ്ഥിതി ചെയ്യുന്നു. ഇവിടെ വൈകുന്നേരങ്ങളില്‍ നടക്കുന്ന പതാക താഴ്ത്തല്‍ ചടങ്ങാണ് വാഗ-അട്ടാരി ബോർഡർ സെറിമണി. 1959 മുതല്‍ ഈ ചടങ്ങ് ഒരു തടസ്സവുമില്ലാതെ എല്ലാ ദിവസവും നടത്തുന്നു. വേനല്‍ക്കാലത്ത് വൈകിട്ട് 5.15നും മഞ്ഞുകാലത്ത് വൈകിട്ട് 4.15നും ആണ് ഈ ചടങ്ങ് നടത്തുന്നത്.
എന്നും രാവിലെ 10.00 മുതല്‍ വൈകിട്ട് 4.00 വരെയാണ് പ്രവേശനം അനുവദിക്കുന്നത്.
PC:Godwin Angeline Benjo
രണ്ടാം ദിവസം
രണ്ടാമത്തെ ദിവസം അതിരാവിലെ തന്നെ യാത്രകള്‍ക്കായി ഒരുങ്ങണം. പ്രഭാത ഭക്ഷണത്തിനു ശേഷം ആദ്യം സുവര്‍ണ്ണ ക്ഷേത്രത്തിലേക്കാണ് പോകുന്നത്. അതിനു ശേഷം ജാലിയന്‍ വാലാബാഗിലേക്ക് പോകും. ഇവിടുത്തെ സന്ദര്‍ശനത്തിനു ശേഷം ഉച്ചഭക്ഷണത്തിനായി ഹോട്ടലിലേക്ക് മടങ്ങും. ശേഷം വിശ്രമിക്കുവാനും സമീപത്തെ ചെറിയ കാഴ്ചകള്‍ കാണുവാനും നിങ്ങള്‍ക്ക് സ്വന്തം സമയം ചിലവഴിക്കാം. അതിനു ശേഷം വൈകുന്നേരം അമൃത്‌സർ റെയിൽവേ സ്‌റ്റേഷനിലേക്ക് പോകും. 4.50ന് സ്വർണ്ണ ശതാബ്ദി നമ്പർ 12030ന് കയറി മടക്ക യാത്ര ആരംഭിക്കും. രാത്രി പതിനൊന്ന് മണിയോടു കൂടി തിരികെ ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെത്തും.
PC:Laurentiu Morariu
സുവര്‍ണ്ണ ക്ഷേത്രം, അമൃത്സര്‍
സിക്ക് മതവിശ്വാസികളുടെ ഏറ്റവും പുണ്യകേന്ദ്രങ്ങളിലൊന്നായ ഈ ദേവാലയം അമൃതസരോവര്‍ തടാകത്തിലാണ് സ്ഥിതി ചെയ്യുന്നത്. അമൃത്സറിലെ ഏറ്റവും മനോഹരമായ കാഴ്ചയാണ് ഈ സുവര്‍ണ്ണ ക്ഷേത്രം. രാത്രികാലങ്ങളില്‍ തടാകത്തിലെ വെള്ളത്തില്‍ പ്രതിഫലിച്ചു നില്‍ക്കുന്ന ക്ഷേത്രത്തിന്റെ രൂപം ആരെയും ആകര്‍ഷിക്കുന്നതാണ്. ദിവസത്തില്‍ 20 മണിക്കൂറും ക്ഷേത്രത്തിന്റെ വാതിലുകള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കിടക്കും. രാവിലെ അറുമണിമുതൽ രാത്രി രണ്ട് മണിവരെ സഞ്ചാരികൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാം. ജാതിമത ഭേദമില്ലാതെ ആര്‍ക്കും വരുവാന്‍ സാധിക്കുന്ന സ്ഥലം കൂടിയാണിത്.
എപ്പോള്‍ ഇവിടെ എത്തിയാലും ആളുകള്‍ക്ക് സൗജന്യമായി ഭക്ഷണം ലഭിക്കും. ലംഗാര്‍ എന്നാണിത് അറിയപ്പെടുന്നത്. 1481 ലാണ് സുവർണ്ണ ക്ഷേത്രത്തിലെ ലംഗാറിനു തുടക്കമാവുന്നത്. സാധാരണ ദിവസങ്ങളിൽ ഒരു ലക്ഷത്തോളം ഇവിടെ വരാറുണ്ട്. ചോറ്, ചപ്പാത്തി, പരിപ്പ്, പച്ചക്കറി, ഖീർ എന്നിവയാണ് വിശ്വാസികൾക്ക് ലംഗാറിൽ നല്കുന്നത്. രാവിലെ എട്ടു മണി മുതലാണ് ഇവിടെ ഭക്ഷണം നല്കുവാൻ ആരംഭിക്കുക
PC:Salil
ജാലിയന്‍ വാലാബാഗ്
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഇടങ്ങളിലൊന്നാണ് ജാലിയന്‍ വാലാബാഗ്. ജാലിയൻ വാലാബാഗിൽ ഒത്തുകൂടിയ ജനങ്ങളുടെ നേരെ ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ്.ഇ.എച്ച്.ഡയറുടെ നേതൃത്വത്തിൽ നിറയൊഴിച്ച് ആളുകളെ കൊലപ്പെടുത്തിയതാണ് ജാലിയന്‍ വാലാബാഗ് സംഭവം എന്നറിയപ്പെടുന്നത്. 1919 ഏപ്രിൽ 13നായിരുന്നു ഈ സംഭവം നടന്നത്. 1,650 റൗണ്ട് പട്ടാളക്കാർ വെടിവെച്ചെന്നാണ് കണക്കുകള്‍ പറയുന്നത്. ഔദ്യോഗിക കണക്കുകളനുസരിച്ച് 379 പേർ മരണമടഞ്ഞെന്നാണെങ്കിലും യഥാർത്ഥത്തിൽ ആയിരത്തിലധികം ആളുകൾ മരണപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്.
PC:Omkar Jadhav
ടിക്കറ്റ് നിരക്ക്
കംഫര്‍ട്ട് കാറ്റഗറിയിലാണ് ടിക്കറ്റ് നിരക്ക് ഈടാക്കുക. സിംഗിള്‍ ഷെയറിന് 8325/- രൂപയും ട്വിന്‍ ഷെയറിങ്ങിന് 6270/- രൂപയും ട്രിപ്പിള്‍ ഷെയറിന് 5450/- രൂപയും 5-11 വയസ് പ്രായത്തിലുള്ള കുട്ടികള്‍ക്ക്4320/- രൂപയും ബെഡ് ആവശ്യമില്ലാത്ത 5-11 വയസ് പ്രായത്തിലുള്ള കുട്ടികള്‍ക്ക് 3690/- രൂപയുമാണ് മാണ് ടിക്കറ്റ് നിരക്ക്.
PC:Parichay Sen