കാസർകോഡുകാർക്ക് ഭീകര ജീവിയല്ല
കാസര്‍ഗോഡ് അഡൂര്‍ എന്ന ഗ്രാമത്തിലാണ് വവ്വാലുകളെ ഏറെ വിശേഷപ്പെട്ട ജീവിയായി കണക്കാക്കുന്നത്. അഡൂര്‍ പാണ്ടിവയലിലെ ഗ്രാമവാസികള്‍ ഐശ്വര്യത്തിനും സമ്പത്തിനും വേണ്ടി വവ്വാലുകളെയാത്രേ ദേവിക്കായി നേദിക്കുന്നത്. കുളിച്ച് പരിപൂര്‍ണ ശുദ്ധിവരുത്തി ദേവിക്ക് ദക്ഷിണയും കോഴിയും നേദിച്ച ശേഷം അമ്പതോളം പേര്‍ ചേര്‍ന്ന് മൂന്ന് ഗുഹകളിലായി വവ്വാലുകളെ തേടി പോകും. ചൂരിമുള്ള് എന്ന മുള്‍ച്ചെടി കൊണ്ട് പ്രത്യേക തരത്തില്‍ വടിയുണ്ടാക്കിയാക്കിയാണ് ഇവര്‍ വവ്വാലുകളെ പിടികൂടുന്നത്.
ദേവിക്ക്
പിടിച്ച വവ്വാലുകളെ കുറച്ച് കറിവെച്ച് ദേവിക്കായി വിളമ്പും.ബാക്കി വവ്വാലുകളെ വീട്ടില്‍ കൊണ്ട് പോയി കറി വെച്ച് കൂട്ടും. അതേസമയം ഗ്രാമത്തിലെ എല്ലാ സമുദായക്കാര്‍ക്കും വവ്വാലുകളെ പിടിക്കാനുള്ള അവകാശം ഇല്ല കേട്ടോ. നല്‍ക, മുകേര എന്നിങ്ങനെ രണ്ട് സമുദായങ്ങള്‍ക്ക് മാത്രമേ വവ്വാലുകളെ പിടിക്കാനുള്ള അധികാരം ഉള്ളൂ. അഥവാ വവ്വാലുകളെ പിടിക്കാന്‍ സാധിച്ചില്ലേങ്കില്‍ ദേവി കോപിക്കുമത്രേ.അതുകൊണ്ട് തന്നെ പരമാവധി വവ്വാലുകളെ പിടിച്ച് ദേവീകോപം ഇല്ലാതാക്കാനാണ് ഇവിടുള്ളവര്‍ പ്രയത്നിക്കുന്നത്.
വിഷുവും ശിവരാത്രിയും
വിഷുവിനും ശിവരാത്രിക്കുമാണ് സാധാരണ ഈ ചടങ്ങുകള്‍ നടക്കുന്നത്. നിപ്പാ വൈറസ് പടരാന്‍ തുടങ്ങിയത് എന്തായാലും ഈ രണ്ട് ആഘോഷങ്ങളും കഴിഞ്ഞിട്ട് ആയതിനാല്‍ നാട്ടുകാര്‍ക്ക് സമാധാനമായികാണും എന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ പറയുന്നത്. ഇല്ലേങ്കില്‍ ആചാരത്തിന്‍റെ പേരില്‍ മഹാമാരിയെ ക്ഷണിച്ച് വരുത്തി പണി മേടിക്കേണ്ടി വന്നേനേ ഇക്കൂട്ടര്‍ക്ക്.
ശരിക്കും നിപ്പയും വവ്വാലും തമ്മില്‍ എന്താ ബന്ധം
എൽനിനോ പ്രതിഭാസത്തെ തുടർന്ന് മലേഷ്യൻ കാടുകളെ വരൾച്ച ബാധിച്ചപ്പോൾ പല മൃഗങ്ങളും പക്ഷികളും കാട് വിട്ടിറങ്ങി. ഒപ്പം കാടുകളിലെ ഫലങ്ങളും പഴങ്ങളും ഭക്ഷിച്ചിരുന്ന മലേഷ്യൻ വവ്വാലുകളും ജനവാസ മേഖലയിൽ എത്തി. നാട്ടിലെത്തിയ വവ്വാലുകൾ കൃഷിയിടങ്ങളിലെ പഴങ്ങളും ഫലങ്ങളുമാണ് ഭക്ഷണമാക്കിയത്.വവ്വാലുകളുടെ ശല്യം കാരണം കുറച്ച് വിളകൾ നഷ്ടപ്പെട്ടെന്ന് മാത്രമായിരുന്നു കർഷകരുടെ ചിന്ത. എന്നാൽ കുറച്ചുദിവസങ്ങൾക്ക് ശേഷം മലേഷ്യയിലെ പന്നിഫാമുകളിലെ പന്നികൾക്ക് അപൂർവരോഗം ബാധിച്ചു തുടങ്ങി. പന്നികളെല്ലാം കൂട്ടത്തോടെ ചത്തുവീണു. പക്ഷേ, പന്നികളുടെ കൂട്ടമരണവും ആരും കാര്യമാക്കിയില്ല. ഇതിനുപിന്നാലെയാണ് പന്നി ഫാമിൽ ജോലി ചെയ്തിരുന്ന ജീവനക്കാർക്കും അപൂർവരോഗം ബാധിച്ചത്. കടുത്ത പനി ബാധിച്ച് പലരും മരണത്തിന് കീഴടങ്ങി.വവ്വാലുകൾ കടിച്ച പഴങ്ങളും മറ്റു വിളകളുമായിരുന്നു പന്നികൾക്ക് ഭക്ഷണമായി നൽകിയിരുന്നത്. ഇതിൽ നിന്നാണ് പന്നികൾക്ക് വൈറസ് ബാധയേറ്റത്. പന്നികളുമായി ഇടപഴകിയിരുന്ന തൊഴിലാളികൾക്കും വൈറസ് ബാധയേറ്റു. പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടർന്നുപിടിച്ചു. ഇരുന്നൂറിലേറെ പേർക്ക് മലേഷ്യയിൽ രോഗം ബാധിച്ചു നൂറിലധികം പേർ മരണപ്പെട്ടു.
കേരളത്തില്‍
പേരാമ്പ്രയിലെ സൂപ്പിക്കടയില്‍ ഒരു വീട്ടിലെ രണ്ട് പേര്‍ മരിച്ചതോടെയാണ് കേരളത്തില്‍ നിപ്പയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. പഴങ്ങൾ ഭക്ഷിക്കുന്ന വവ്വാലുകളിൽ നിന്നാണ് മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും നിപ്പാ വൈറസ് പടരുന്നത്. വവ്വാലുകളുടെ സ്പർശമേറ്റതും അവ കടിച്ചിടുന്നതുമായ പഴങ്ങളിൽ നിന്നാണ് മനുഷ്യരിലേക്ക് വൈറസ് പ്രവേശിക്കുന്നത്. മനുഷ്യരിൽ നിന്ന് മറ്റുള്ളവരിലേക്കും പകരും. ശ്വാസതടസം, കടുത്ത തലവേദന, പനി തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ഇത് പിന്നീട് മസ്തിഷ്ക ജ്വരമായി മാറി മരണം വരെ സംഭവിക്കാം.