ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുവാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളേയുള്ളൂ. എല്ലാവരും എത്രത്തോളം മനോഹരമായി പ്രകാശങ്ങളുടെ ഉത്സവത്തെ ആഘോഷിക്കാം എന്നുള്ള തയ്യാറെടുപ്പിലാണ്. അവധികൾ എങ്ങനെ ചിലവഴിക്കണമെന്നും എവിടെയൊക്കെ പോകണമെന്നുമെല്ലാം തീരുമാനിച്ചുള്ള കാത്തിരിപ്പിന്റെ സമയമാണിത്. നീണ്ട വാരാന്ത്യമാണ് ഇത്തവണത്തെ ദീപാവലിയുടേത് എന്നതിനാൽ ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരുക്കെ നാട്ടിലേക്ക് മടങ്ങുന്ന ദിവസങ്ങളാണിത്. ട്രെയിനിലെയും ബസിലെയും യാത്ര ഇപ്പോൾ പതിവിലും തിരക്കേറിയിട്ടുണ്ടാവും. അതുകൊണ്ടു തന്നെ ഇന്ത്യൻ റെയിൽവേ ഈ സമയത്തെ യാത്രക്കാർക്കായി കുറച്ച് മാര്‍ഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ ട്രെയിൻ യാത്രയിൽ കൊണ്ടുപോകുവാൻ പാടില്ലാത്ത സാധനങ്ങളുടെ പട്ടികയും ഉൾപ്പെടുന്നു.
പുതിയ നിർദ്ദേശങ്ങൾ
തീ പിടിക്കുന്നതോ തീ പിടിക്കുവാൻ സാധ്യതയുള്ളതോ ആയ വസ്തുക്കളൊന്നും ട്രെയിൻ യാത്രയിൽ കൊണ്ടുപോകുവാൻ പാടില്ല എന്നതാണ് പുതിയ നിർദ്ദേശം. ജനക്കൂട്ടത്തിനിടയിൽ അപ്രതീക്ഷിതമായ, ഇത്തരം അപകടങ്ങൾ ഒഴിവാക്കുവാനാണ് ഇതുകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
ദീപാവലി ഉത്സവ കാലയളവിൽ പടക്കങ്ങൾ, പെട്രോൾ, ഡീസൽ, അല്ലെങ്കിൽ മറ്റ് ഉയർന്ന അപകടസാധ്യതയുള്ള വസ്തുക്കൾ എന്നിവ മനുഷ്യജീവന് അപകടമുണ്ടാക്കുമെന്നും അതിനാൽ അതുമായി യാത്ര ചെയ്യാൻ കഴിയില്ലെന്നും വെസ്റ്റ് സെൻട്രൽ റെയിൽവേ ട്വീറ്റ് ചെയ്തു. ഗ്യാസ് അടുപ്പുകളോ അടുപ്പുകളോ കൊണ്ടുപോകുന്നതിനും നിരോധനമുണ്ട്. തീവണ്ടികൾ സമ്പൂർണ പുകവലി നിരോധിത മേഖലകളായും റെയിൽ വേ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത്തരം നിരോധിത വസ്തുക്കൾ കൊണ്ടുപോകുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും അധികൃതർ അറിയിച്ചു. ഈ വസ്തുക്കളുമായി കണ്ടെത്തുന്ന യാത്രക്കാർക്ക് 1,000 രൂപ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കും.