ഗോള്‍ഡന്‍ ട്രയാംഗിള്‍ വിത്ത് അജ്മീര്‍
കോഴിക്കോട് നിന്നും ഐആര്‍സിടിസി ആരംഭിക്കുന്ന ഏറ്റവും പുതിയ യാത്രകളിലൊന്നാണ് ഗോള്‍ഡന്‍ ട്രയാംഗിള്‍ വിത്ത് അജ്മീര്‍. ജയ്പൂര്‍, ആഗ്രാ, ഡെൽഹി എന്നീ ഗോള്‍ഡന്‍ ട്രയാംഗിള്‍ നഗരങ്ങള്‍ക്കൊപ്പം തന്നെ അജ്മീര്‍ കൂടി പോകുവാന്‍ സാധിക്കുന്ന വിധത്തിലാണ് പാക്കേജ് ഒരുക്കിയിരിക്കുന്നത്. താജ്മഹലും ഹവ്വാ മഹലും ആഗ്രാ കോട്ടയും അക്ഷര്‍ധാം ക്ഷേത്രവും ഉള്‍പ്പെടെയുള്ള ഇടങ്ങള്‍ സന്ദര്‍ശിക്കുവാന്‍ സാധിക്കുന്ന വിധത്തിലാണ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്.
തിയതികള്‍
ആറു രാത്രിയും ഏഴു പകലും നീണ്ടുനില്‍ക്കുന്ന പാക്കേജ് നിലവില്‍ ഒരു ഷെഡ്യൂളാണ് നടത്തിയിരിക്കുന്നത്. ഒക്ടോബര്‍ 10ന് കോഴിക്കോട് നിന്നാരംഭിച്ച് 14ന് തിരികെ എത്തുന്ന വിധത്തിലാണിത്.
PC:Suhyeon Choi
ഒന്നാം ദിവസം
യാത്രയിലെ ആദ്യ ദിവസം കോഴിക്കോട് നിന്നും രാത്രി 8.00 മണിക്ക് വിമാനം പുറപ്പെടും. രാത്രി 12.15 ഓടു കൂടി വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിച്ചേരും. നേരെ ഹോട്ടലിലേക്ക് പോയി അവിടെ ചെക്ക് ഇന്‍ ചെയ്ത് രാത്രി ഹോട്ടലില്‍ ചിലവഴിക്കും.
PC:Nils Nedel
രണ്ടാം ദിവസം
രണ്ടാം ദിവസമാണ് യഥാര്‍ത്ഥ യാത്രകള്‍ ആരംഭിക്കുന്നത്. രാവിലെ പ്രഭാതഭക്ഷണം കഴിച്ച ശേഷം ഡല്‍ഹി കാഴ്ചകളിലേക്ക് കടക്കും. ചെങ്കോട്ട, ജമാ മസ്ജിഡ്, രാജ്ഘട്ട് എന്നീ മൂന്നു സ്ഥലങ്ങള്‍ രാവിലെ തന്നെ കണ്ട് ഉച്ചകഴിഞ്ഞ് ആഗ്രയിലേക്ക് തിരിക്കും. ആഗ്രയിലെത്തി ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്യും. അന്ന് രാത്രി ഭക്ഷണം ഹോട്ടലില്‍ നിന്നായിരിക്കും. രാത്രി മുഴുവന്‍ ഹോട്ടലില്‍ വിശ്രമം.
മൂന്നാം ദിവസം
മൂന്നാമത്തെ ദിവസം ആഗ്ര കാഴ്ചകള്‍ക്കായി ചിലവഴിക്കുവാനുള്ളതാണ്. പ്രധാനമായും നാല് സ്ഥലങ്ങളാണ് ഇവിടെ സന്ദര്‍ശിക്കുന്നത്. താജ് മഹല്‍, ആഗ്ര കോട്ട, ഫത്തേപൂര്‍ സിക്രി എന്നിവയാണ് ഈ സ്ഥലങ്ങള്‍. ഇവ കണ്ടുതീര്‍ത്ത ശേഷം നേരെ ജയ്പൂരിലേക്ക് പോകും. അവിടെ ഹോട്ടലില്‍ . രാത്രി താമസവും ഭക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
PC:Olivier Guillard
ആഗ്ര കാഴ്ചകള്‍
നിരവധി കാഴ്ചകളുടെ നാടാണ് ആഗ്ര. ഭാരതത്തിന്റെ ചരിത്രത്തോട് ചേര്‍ന്നു കിടക്കുന്ന ഇവിടെ കൂടുതലും മുഗള്‍ കാലഘട്ടത്തിലെ നിര്‍മ്മിതികളാണുള്ളത്. താജ്മഹല്‍ തന്നെയാണ് ആഗ്രയുടെ അടയാളം. ഇവിടെ നിന്നും വെറും രണ്ടര കിലോമീറ്റര്‍ ദൂരത്തിലാണ് ആഗ്രാ കോട്ടയുള്ളത്. 94 ഏക്കറോളം സ്ഥലത്തായാണ് ഈ കോട്ടയുള്ളത്. വാസ്തുവിദ്യകളിലും ചരിത്രത്തിലും താല്പര്യമുള്ളവരെ ആകര്‍ഷിക്കുന്ന നിരവധി കാര്യങ്ങള്‍ ഇവിടെ താണാം. അടുത്തതായി കാണുവാനുള്ളത് ഫത്തേപൂര്‍ സിക്രിയാണ്. 1569 ൽ അക്ബർ ചക്രവർത്തിയാണ് ഇവിടം സ്ഥാപിച്ചത് എന്നാണ് ചരിത്രം പറയുന്നത്. ബുലന്ദ് ദർവാസ, സലിം ചിഷ്ടിയുടെ കബറിടം,ജമാ മസ്ജിദ്, ബീർബലിന്റെ ഭവനം, ദിവാൻ ഈ ആം തുടങ്ങിയ കാഴ്തകള്‍ ഇവിടെ കാണാം.
PC:Arun Geetha Viswanathan
നാലാം ദിവസം
നാലാം ദിവസം ജയ്പൂരിന്റെ നഗരക്കാഴ്ചകളിലേക്കാണ് സഞ്ചാരികളെ കൊണ്ടുപോകുന്നത്. ആമേര്‍ കോട്ടയാണ് ആദ്യത്തെ ഇടമായി ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും ഇവിടേക്കുള്ള പ്രവേശനവും യാത്രയും സഞ്ചാരികള്‍ സ്വന്തം നിലയില്‍ മുടക്കേണ്ടതാണ്. അതിനു ശേഷം ഷീഷ് മഹല്‍ സന്ദര്‍ശിക്കാം. ജൽ മഹല്‍, സിറ്റി പാലസ്, ജന്തർ മന്തർ, ഹവാ മഹൽ തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ പാക്കേജ് അനുസരിച്ച് കാണുന്നത്. ജയ്പൂരിൽ തന്നെയാണ് അത്താഴവും രാത്രി താമസവും.
PC: Ronakshah1990
ജയ്പൂര്‍
വൈവിധ്യം തിരഞ്ഞെത്തുന്ന സഞ്ചാരികളുടെ പ്രിയസ്ഥലമാണ് ജയ്പൂര്‍. കൊട്ടാരങ്ങളും കോട്ടകളുമാണ് ഇവിടുത്തെ പ്രത്യേകത. പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും തനിമയും സമ്പന്നതയും ഇവിടെ നേരിട്ടനുഭവിക്കാം. കൊട്ടാരങ്ങളിലേക്കുള്ള യാത്രകള്‍ നിങ്ങളെ അത്ഭുത ലോകത്താണ് എത്തിക്കുന്നത്. നിര്‍മ്മിതിയിലെ വിസ്മയമായ ഹവാമഹലും സിറ്റി പാലസും ഫോട്ടോഗ്രഫിയില്‍ താല്പര്യമുള്ള ആളുകളെ സന്തോഷിപ്പിക്കുന്ന ഇടങ്ങളാണ്. ഇന്ത്യയിലെ തന്നെ മികച്ച 'ഇന്‍സ്റ്റഗ്രാമബിള്‍' നഗരം കൂടിയാണ് ജയ്പൂര്‍.
PC:Firoze Edassery
അഞ്ചാം ദിവസം
യാത്രയുടെ അഞ്ചാമത്തെ ദിവസം രാവിലെ ഭക്ഷണത്തിനു ശേഷം അജ്മീറിലേക്ക് പോകും. യാത്രയില്‍ പുഷ്കര്‍ കൂടി സന്ദര്‍ശിക്കുന്ന വിധത്തിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. അജ്മീര്‍ ഷെരീഫ് ആണ് യാത്രയിലെ മറ്റൊരു ലക്ഷ്യസ്ഥാനം. അതിനു ശേഷം തിരികെ ജയ്പൂരിലേക്ക് മടങ്ങും. രാത്രി ഭക്ഷണവും താമസവും ജയ്പൂരിലെ ഹോട്ടലില്‍ ആണ്.
PC:Nadeem Choudhary
അജ്മീര്‍
ഇന്ത്യയുടെ മക്ക എന്നറിയപ്പെടുന്ന സ്ഥലമാണ് അജ്മീര്‍. ആരവല്ലിയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം തീര്‍ത്ഥാടകരും സഞ്ചാരികളും ഒരുപോലെ ഇഷ്ടപ്പെടുന്ന സ്ഥലം കൂടിയാണ്. അജ‌്മീറിലെ ദർഗ ശരീഫ് എന്ന അജ്മീർ ദർഗാ വിശ്വാസികളുടെ ആശ്രയ കേന്ദ്രങ്ങളിലൊന്നാണ്. താരഗഡ് കുന്നിന്റെ അടിവാരത്തിലായാണ് ഇതുള്ളത്.
PC:Saswat swarup mishra
ആറാം ദിവസം
ആറാം ദിവസം രാവിലെ ഭക്ഷണത്തിനു ശേഷം ജയ്പൂരിലെ ഹോട്ടലില്‍ നിന്നു ചെക്ക് ഔട്ട് ചെയ്ത് നേരെ ഡല്‍ഹിയിലേക്ക് മടങ്ങും. എത്തിയിട്ട് നേരെ പോകുന്നത് അക്ഷര്‍ധാം ക്ഷേത്രത്തിലേക്കായിരിക്കും. ഇവിടം കണ്ടുമടങ്ങി വന്ന് ഹോട്ടലില്‍ ചെക്ക്-ഇന്‍ ചെയ്യും രാത്രി താമസവും ഭക്ഷണവും ഇവിടെ നിന്നായിരിക്കും.
PC:Swaminarayan Sanstha
ഏഴാം ദിവസം
ഡല്‍ഹിയിലെ ബാക്കി കാഴ്ചകള്‍ക്കായാണ് ഈ പകല്‍ ഏഴാം ദിവസം പകല്‍ മുഴുവനും ചിലവഴിക്കുക. രാവിലെ ഭക്ഷണത്തിനു ശേഷം ഹോട്ടലില്‍ നിന്നും ചെക്ക്-ഔട്ട് ചെയ്യും. തുടര്‍ന്ന് ലോട്ടസ് ടെംപിള്‍, കുത്തബ് മിനാര്‍, എന്നിവിടങ്ങള്‍ കണ്ട് നേരെ വിമാനത്താവളത്തിലേക്ക് പോകും. വൈകിട്ട് 5.10 നാണ് ഡല്‍ഹിയില്‍ നിന്നുള്ള മടക്കവിമാനം. അത് കോഴിക്കോട് രാത്രി 8.00 മണിക്ക് എത്തിച്ചേരും.
ടിക്കറ്റ് നിരക്ക്
കംഫര്‍ട്ട് നിലവാരത്തിലാണ് യാത്രയിലെ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നിങ്ങള്‍ യാത്രയില്‍ തിരഞ്ഞെടുക്കുന്ന സൗകര്യങ്ങള്‍ അനുസരിച്ചാണ് ടിക്കറ്റ് നിരക്ക് വരിക. സിംഗിള്‍ ഒക്യുപന്‍സിക്ക് 42,100 രൂപയും ഡബിള്‍ ഒക്യുപന്‍സിക്ക് 32,700 രൂപയും ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 29,900 രൂപയും ആണ്. കുട്ടികളില്‍ 5-11 പ്രായത്തിലുള്ളവര്‍ക്ക് ബെഡ് ആവശ്യമുള്ളവര്‍ക്ക് 26,600
രൂപയും ബെഡ് ആവശ്യമില്ലെങ്കില്‍23,650 രൂപയും ആയിരിക്കും. ബെഡ് ആവശ്യമില്ലാത്ത 2-4 പ്രായക്കാര്‍ക്ക് 17,300 രൂപയാണ് നിരക്ക്.
ഇന്‍ഡിഗോ എയര്‍ലൈന്‍സിലായിരിക്കും യാത്ര,
PC:Monaal Garg